vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുതല്‍ ദേശീയപാത 66നെ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ വരെ വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് (വിസില്‍) പൂര്‍ത്തിയാക്കി.ആകെ വേണ്ടിവരുന്ന 42 സെന്റ് ഭൂമിയില്‍ 35.81 സെന്റാണ് ഏറ്റെടുത്തത്. ശേഷിക്കുന്ന 6.19 സെന്റ് ദേശീയപാത അതോറിട്ടിയാവും ഏറ്റെടുക്കുക.ഏറ്റെടുത്ത ഭൂമി ഉടന്‍തന്നെ തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് കൈമാറും.

ഭൂമി ഏറ്റെടുത്ത് നല്‍കിയ സാഹചര്യത്തില്‍ ഉടന്‍തന്നെ അദാനി ഗ്രൂപ്പ് റോഡ് നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും.അപ്രോച്ച് റോഡിന്റെ മുല്ലൂരില്‍ നിന്നുള്ള ഭാഗത്താണ് നിര്‍മ്മാണം. ജൂണില്‍ ടെന്‍ഡര്‍ ക്ഷണിക്കാനാണ് ആലോചന.റോഡ് നിര്‍മ്മിക്കുമ്പോള്‍ 29 കുടുംബങ്ങളെയാണ് ബാധിക്കുക. 78 മരങ്ങളും മുറിച്ചുമാറ്റേണ്ടി വരും.തുറമുഖത്തെ എന്‍.എച്ച് 66ഉം ആയി ബന്ധിപ്പിക്കുന്നതിനുള്ള രണ്ട് കിലോമീറ്ററോളം ദൂരത്തില്‍ നാലുവരിപ്പാത നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഈ പാതയില്‍ രണ്ട് പാലങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.

അതേസമയം, വിഴിഞ്ഞം - നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന്റെ (ദേശീയപാത 866) കാര്യത്തില്‍ നടപടി നീളുകയാണ്. 65 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡിന്റെ സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച തുക വിഹിതത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ധാരണയിലെത്താത്തതിനെ തുടര്‍ന്നാണിത്. തുറമുഖത്തെ കന്യാകുമാരി-പനവേല്‍ ദേശീയപാത 66നോട് ബന്ധിപ്പിക്കുന്ന പാതയാണ് ഔട്ടര്‍ റിംഗ് റോഡ്.അതിനാല്‍ തുറമുഖം പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ കണ്ടെയ്നര്‍ ലോറികള്‍ ദേശീയപാത 66ലെത്താന്‍ സഞ്ചരിക്കുന്നത് ഇതുവഴിയാകും.

മേയില്‍ തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനു പിന്നാലെ പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങും.എന്നാല്‍ സ്ഥലമേറ്റെടുക്കല്‍ പോലും ആരംഭിച്ചിട്ടില്ലാത്തതിനാല്‍ ഔട്ടര്‍ റിംഗ് റോഡ് യാഥാര്‍ത്ഥ്യമാകാന്‍ വൈകുമെന്നാണ് സൂചന.പദ്ധതി ആസൂത്രണം ചെയ്തപ്പോള്‍ത്തന്നെ സ്ഥലമേറ്റെടുക്കലിനാവശ്യമായ തുകയുടെ 50 ശതമാനം വഹിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു.പിന്നീട് ഇതില്‍ നിന്ന് സംസ്ഥാനം പിന്മാറിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.

ആദ്യം ആസൂത്രണം ചെയ്ത 45 മീറ്ററിനു പകരം 60 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.ഇതിനിടെ റോഡ് നിര്‍മ്മാണ സാമഗ്രികളുടെ നികുതി സംസ്ഥാനം ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രവും മുന്നോട്ടുവച്ചു. ഈ മൂന്ന് കാര്യങ്ങളിലും അന്തിമ തീരുമാനമുണ്ടാകുന്നതോടെ സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച പ്രതിസന്ധി തീരും.വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചെങ്കിലും ഇതുവരെ മറുപടി വന്നിട്ടില്ലെന്നാണ് വിവരം.