actors

ഇടുക്കി: ജനാധിപത്യത്തിന് നല്ലതുവരുന്ന ഒരു വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് നടൻ ആസിഫ് അലി. സഹപ്രവർത്തകരായ സുരേഷ്ഗോപി, മുകേഷ്, കൃഷ്ണകുമാർ എന്നിവരിൽ ആരായിരിക്കും വിജയിക്കുകയെന്ന ചോദ്യത്തിന് മറുപടിയായാണ് താരം പ്രതികരിച്ചത്. വോട്ട് ചെയ്യേണ്ടത് എല്ലാ പൗരൻമാരുടെയും കടമയാണെന്നും ആസിഫ് അലി പറഞ്ഞു.

'അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ആഗ്രഹിക്കുന്നില്ല. ജനാധിപത്യത്തിന് നല്ലതുവരുന്ന തരത്തിലുളള ഒരു വിജയമാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം വളരെ സജീവമായിട്ട് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തിരുന്നു. ഇത്തവണ അതിനുളള സമയവും സൗകര്യവും കിട്ടിയില്ല. വോട്ട് ചെയ്യുകയെന്നത് ഓരോ ഇന്ത്യക്കാരുടെയും കർത്തവ്യമാണ്.അതുചെയ്യാതെ നമ്മൾ മാറി നിന്ന് അഭിപ്രായം പറയുന്നതിൽ കാര്യമില്ല. നമ്മുടെ ഭാഗം കൃത്യമായി ചെയ്തതിനുശേഷമേ അതൃപ്തി പ്രകടിപ്പിക്കാനോ പ്രശംസ പറയാനോ പാടുളളൂ.

എല്ലാവരും തീർച്ചയായിട്ടും വോട്ട് ചെയ്യാൻ വരണം. ഇപ്പോൾ ഞങ്ങൾ വരുമ്പോൾ ഇത്രയും ശ്രദ്ധ ലഭിക്കുന്നത് തന്നെ എല്ലാവർക്കും പ്രചോദനമാകും. ചൂട് കാരണം വോട്ട് ചെയ്യണ്ടെന്ന് തീരുമാനിച്ചിരിക്കുന്നവർ പുറത്തേക്കിറങ്ങി വന്ന് വോട്ട് ചെയ്യണം. ഓരോ തവണ വോട്ട് ചെയ്യുമ്പോൾ മികച്ച ഒരു അവസ്ഥ അല്ലെങ്കിൽ മികച്ച രാഷ്ട്രീയ അവസ്ഥ ഇണ്ടാകണമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പലസമയത്തും നമുക്ക് പലതരത്തിലുളള അതൃപ്തികൾ ഉണ്ടായിട്ടുണ്ട്. ഇനി അതുണ്ടാകാതിരിക്കണമെന്ന് പതിവ് പോലെ പ്രതീക്ഷിക്കുന്നു. ജനത്തിന് നല്ലത് വരുന്ന തരത്തിലുളള വിജയം അവരാണ് തീരുമാനിക്കേണ്ടത്'- ആസിഫ് അലി പ്രതികരിച്ചു.

ആസിഫ് അലിയെ കൂടാതെ കുഞ്ചാക്കോ ബോബനും രംഗത്തെത്തി. വികസനം തന്നെയാണ് പുത്തൻ ട്രെൻഡെന്നാണ് കുഞ്ചാക്കോ ബോബൻ തിരഞ്ഞെടുപ്പ് ദിവസം പ്രതികരിച്ചത്. ആലപ്പുഴയിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു താരം. 'വികസനം തിരിച്ചറിയുന്ന ഒരു ജനത തന്നെയാണ് ഇപ്പോഴുളളത്.അപ്പോൾ അതിനർഹതയുളളവർ തന്നെ ഭരണത്തിലെത്തണം. ‌ഞാൻ എപ്പോഴും രാജ്യത്തിന്റെ വികസനത്തോടൊപ്പമാണ്'- കുഞ്ചാക്കോ ബോബൻ പറഞ്ഞു.