car-

കോഴിക്കോട്: വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു. കോഴിക്കോട് തിരുവമ്പാടി കൂടരഞ്ഞി കക്കാടംപൊയിലിൽ പാമ്പുംകാവിലാണ് സംഭവം. പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് ഇന്ന് ഉച്ചയോടെ പൂർണമായും കത്തിനശിച്ചത്.

കക്കാടംപൊയിലിലെ 94-ാം ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകുന്നതിനിടെ കാറിന്റെ മുൻഭാഗത്ത് നിന്നും പുക ഉയരുന്നത് കണ്ടു. ഉടൻ കാർ നിർത്തി ഉള്ളിലുണ്ടായിരുന്നവർ ഇറങ്ങി. അൽപ്പസമയത്തിനുള്ളിൽ തന്നെ തീ ആളിപ്പടർന്ന് കാർ മുഴുവനായും കത്തി നശിക്കുകയായിരുന്നു. മുക്കത്ത് നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

ഇന്ന് വോട്ട് ചെയ്യാൻ പോകുന്നതിനിടെ അപകടത്തിൽപ്പെട്ട് വൃദ്ധൻ മരിച്ചിരുന്നു. മലപ്പുറം ചെറമംഗലം കുരുക്കൾ റോഡ് സ്വദേശിയായ സൈദുഹാജി(70)യാണ് മരിച്ചത്. രാവിലെ 9.30ഓടെ പോളിംഗ് ബൂത്തായ ബിഇഎം എൽപി സ്‌കൂളിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ആംബുലൻസിന് സൈഡ് കൊടുക്കാനായി ലോറി ശ്രമിക്കവെ മുന്നിൽ പോയ സൈദുഹാജിയുടെ സ്‌‌കൂട്ടറിൽ ഇടിക്കുകയായിരുന്നു.

ലോറി ശരീരത്തിൽ കയറിയിറങ്ങി ഗുരുതര പരിക്കേറ്റ സൈദുഹാജിയെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയ്‌ക്കലിലുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം കെട്ടുങ്ങൽ ഖബർസ്ഥാനിൽ ഖബറടക്കും. റസിയയാണ് സൈദുഹാജിയുടെ ഭാര്യ.ബാബുമോൻ, അർഷാദ്, ഷെഫിനീത്, അബ്‌ദുൾ ഗഫൂർ, ഹസീന, ഷെറീന എന്നിവർ മക്കളാണ്. ഹാജറ, സെലീന, ജാസ്‌മിൻ, മുർഷിദ എന്നിവർ മരുമക്കൾ.