modi

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി ഭയത്താൽ ആകെ പരിഭ്രാന്തനായിരിക്കുകയാണെന്നാണ് രാഹുൽ പറഞ്ഞത്. ഇനി കുറച്ച് ദിവസം കഴിഞ്ഞാൽ മോദി വേദിയിൽ പൊട്ടിക്കരഞ്ഞേക്കുമെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലെ ബിജാപൂരിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.

'കുറച്ച് ദിവസങ്ങൾ കഴിഞ്ഞാൽ അദ്ദേഹം പാകിസ്ഥാനെക്കുറിച്ചും ചൈനയെക്കുറിച്ചും പറയും. പാത്രം കൊട്ടാനും മൊബൈലിലെ ടോർച്ച് ഓൺ ചെയ്യാനും പറയും. പക്ഷേ, പട്ടിണി, തൊഴിലില്ലായ്മ, വിലക്കയറ്റം, സംവരണം എന്നീ വിഷയങ്ങളിൽ മോദി മിണ്ടുന്നുണ്ടോ? ഭരണഘടന സംരക്ഷിക്കാനുള്ള തിരഞ്ഞെടുപ്പാണിത്. ഒരു വശത്ത് ഭരണഘടന തകർക്കാനാണ് നരേന്ദ്രമോദിയും ബിജെപിയും ശ്രമിക്കുന്നത്. അദാനി അടക്കമുള്ള കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സ്വത്ത് എഴുതിക്കൊടുത്ത സർക്കാർ ആണ് നരേന്ദ്രമോദിയുടേത്. കോർപ്പറേറ്റുകൾക്ക് മോദി നൽകിയ പണം തിരിച്ചുപിടിച്ച് കർഷകർക്കും തൊഴിലില്ലാത്തവർക്കും സമൂഹത്തിൽ താഴേക്കിടയിലുള്ളവർക്കും വീതിച്ച് നൽകും.' - രാഹുൽ ഗാന്ധി പറഞ്ഞു.

ബിരുദധാരികൾക്കും അപ്രന്റീസ്ഷിപ്പ് പ്രോഗ്രാമിനുള്ള അവകാശം ആദ്യമായി നൽകുന്നത് ഇന്ത്യാ സഖ്യ സർക്കാരായിരിക്കും. ബിരുദധാരികൾക്കും ഡിപ്ലോമ ഹോൾഡർമാർക്കും സർക്കാരിൽ നിന്ന് തൊഴിൽ ചോദിക്കാനുള്ള അവകാശം ഉണ്ടായിരിക്കും. ഞങ്ങൾ‌ ബിരുദധാരികൾക്ക് അപ്രന്റീസ്ഷിപ്പ് നൽകും. മോദി സർക്കാർ ഒരിക്കലും കർഷകരുടെ കടങ്ങൾ എഴുതിത്തള്ളില്ല. എന്നാൽ ഞങ്ങൾ അധികാരത്തിലെത്തിയാൽ കർഷകരുടെ കടം എഴുത്തിത്തള്ളും' , രാഹുൽ ഗാന്ധി വ്യക്തമാക്കി.