
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന രണ്ടാംഘട്ട ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്, വലത് മുന്നണികൾക്കേറ്റ തിരിച്ചടിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. സി.പി.എം, കോൺഗ്രസ് ശക്തികേന്ദ്രങ്ങളിൽ പോളിംഗ് വളരെ കുറവായിരുന്നു. അവിശുദ്ധ രാഷ്ട്രീയത്തിന്റെ തിരിച്ചടിയാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം. ദേശീയതലത്തിൽ കോൺഗ്രസും സി.പി.എമ്മും കൈകോർത്തത് അംഗീകരിക്കാൻ അവരുടെ പ്രവർത്തകർക്ക് പോലും കഴിഞ്ഞിട്ടില്ല. പിണറായി സർക്കാരിന്റെ ജനദ്രോഹനയങ്ങളും പ്രതിപക്ഷത്തിന്റെ അതിനോടുള്ള സമീപനവും ഇരു മുന്നണിയിലുള്ളവരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചു. എൻ.ഡി.എ പ്രവർത്തകർക്ക് തങ്ങളുടെ പ്രവർത്തകരെ പോളിംഗ് ബൂത്തിലെത്തിക്കാൻ സാധിച്ചുവെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ദേശീയതലത്തിൽ കോൺഗ്രസ് തിരിച്ചുവരാൻ സാദ്ധ്യതയില്ലാത്തതും പോളിംഗിനെ സ്വാധീനിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം പോളിംഗ് ശതമാനം കുറയ്ക്കാന്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറിയും ആലപ്പുഴ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.സി. വേണുഗോപാൽ ആരോപിച്ചു. വോട്ടെടുപ്പിന് താമസം നേരിട്ട 90 ശതമാനം ബൂത്തുകളും യുഡിഎഫിന് മേല്‍ക്കൈയുളള ഇടങ്ങളാണെന്ന് കെ.പി.സി.സി സംഘടിപ്പിച്ച മാദ്ധ്യമ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.