
കോഴിക്കോട്: ബാലുശേരിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെയായിരുന്നു സംസ്‌കാര ചടങ്ങുകൾ പൂർത്തിയായത്. താമരശേരി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ വിദ്യാർത്ഥിനിയായ ദേവനന്ദ എകരൂർ സ്വദേശിയായ വിഷ്ണുലാൽ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെട്രോൾ പമ്പിലെ ജീവനക്കാരനാണ് മരിച്ച വിഷ്ണുലാൽ.
ദേവനന്ദയും വിഷ്ണുവും അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. രണ്ട് പേരുടെയും അമ്മ വീടുകൾ കണ്ണാടിപ്പൊയിലിലാണ്. ഇവിടെ വച്ചാണ് ഇവർ അടുപ്പത്തിലാകുന്നത്. ഇക്കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നു. ഏപ്രിൽ 19ന് പുലർച്ചെ മുതലാണ് ദേവനന്ദയെ കാണാതാവുന്നത്.
തുടർന്ന് ദേവനന്ദയുടെ പിതാവ് പ്രാദേശിക നേതാവിന്റെ അടുത്തെത്തി കാര്യം പറഞ്ഞു. ഒപ്പം പൊലീസിൽ പരാതിയും നൽകി. പ്രദേശിക നേതാവിന്റെ മകനാണ് പെൺകുട്ടിയും യുവാവും തമ്മിലുള്ള അടുപ്പത്തെ കുറിച്ച് അറിയിക്കുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ യുവാവിനെയും കാണാനില്ലെന്ന് അറിഞ്ഞു. രണ്ട് പേരുടെയും ഫോൺ ട്രാക്ക് ചെയ്യാൻ ആദ്യ ദിവസം പൊലീസിന് സാധിച്ചെങ്കിലും പിന്നീട് കഴിഞ്ഞില്ല.
വിഷ്ണുവിന്റെ അമ്മവീടിന്റെ അടുത്തുള്ള ഒഴിഞ്ഞുകിടക്കുന്ന വീട്ടിൽ നിന്നാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു യുവാവാണ് ഇരുവരെയും ബൈക്കിൽ എത്തിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ ചോദ്യം ചെയ്തു. എന്നാൽ അവരെ വീട്ടിലാക്കി എന്നതല്ലാതെ അയാൾക്ക് കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ല.