d

തൃശൂർ: ഇനി രണ്ടുവർഷം അഭിനയത്തിന് മുൻതൂക്കം നല്കുമെന്ന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പിന് ആറുമാസം മുമ്പുവരെയാണ് സമയം ചോദിച്ചിരിക്കുന്നത്. ഇഷ്ടമുള്ള ചിലസിനിമകൾ ചെയ്യാനുണ്ട്. ഇതിൽ രണ്ടെണ്ണമെ ചെയ്യാനായുള്ളു.വെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ കേന്ദ്രമന്ത്രിയായാലും ഇല്ലെങ്കിലും അഞ്ചു മന്ത്രിമാരെ ജനങ്ങളുടെ ചൊൽപ്പടിക്ക് വിട്ടുതരണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.പി.ആയാൽ കേന്ദ്രമന്ത്രിയേക്കാൾ മികച്ചരീതിയിൽ പ്രവർത്തിക്കാനാകുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ 25 ശതമാനം പൂർത്തിയാകാൻ സഹായിക്കുന്ന വകുപ്പുകൾ കൈകാര്യം ചെയ്യുന്നവരെയാണ് ആവശ്യപ്പെട്ടത്.

ക്രോസ് വോട്ടിംഗിനെക്കുറിച്ച് ജനങ്ങൾക്ക് ബോദ്ധ്യമുള്ളതാണ്. 2019-ലെ ഫലം വെച്ച് ജനങ്ങളും പഠനം നടത്തിയിട്ടുണ്ടാകും. ഇതിൽ വ്യാകുലതയില്ല. വോട്ടെടുപ്പിന് ശേഷം ആത്മവിശ്വാസം ഇരട്ടിയായിയെന്നാണ് നേതാക്കൾ പറഞ്ഞത്. ബൂത്തുകൾക്കുമുന്നിലെ നീണ്ട വരി ഇനിയുളള തിരഞ്ഞെടുപ്പുകളിൽ ആളുകൾ വോട്ടുചെയ്യാൻ വരാതിരിക്കാനുള്ള കാരണമായിമാറും. ഇത് ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അന്വേഷിക്കണം. പരിചയമുള്ള ഉദ്യോഗസ്ഥർ വിട്ടുനിൽക്കുകയും അത്ര പരിചയമില്ലാത്ത ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പു ജോലികളിലെത്തുകയും ചെയ്തത് വോട്ടിംഗിൻ്റെ വേഗം കുറച്ചു. ബുത്തുകളിൽ കുടിവെള്ളം പോലും ഇല്ലായിരുന്നു. വരി കൂടുന്ന അവസ്ഥയുണ്ടാക്കരുതായിരുന്നു എന്നും സുരേഷ്ഗോപി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തൃശൂരിലെ കള്ളവോട്ട് ആരോപണത്തിലും സുരേഷ്ഗോപി മറുപടി നൽകി. 'ശവക്കല്ലറയിൽ നിന്നും ഇറങ്ങിവന്ന് ആരും വോട്ടുചെയ്തില്ലല്ലോ. അതല്ലെ അവരുടെ പാരമ്പര്യം. വർഷങ്ങളായി അതല്ലെ ചെയ്യുന്നത്. ലിസ്റ്റിലുള്ളവർക്ക് വോട്ടുചെയ്യാൻ അധികാരമുണ്ട്. രണ്ടുസ്ഥലത്ത് വോട്ടുചെയ്തോ എന്നു പരിശോധിക്കൂ. ’- സുരേഷ് ഗോപി പറഞ്ഞു.