
അടൂർ : സൂര്യകാന്തിശോഭ പകരുന്ന കൗതുകം അനുഭവിച്ചറിയാൻ എം.സി റോഡിലെ ഏനാത്ത് പാലത്തിന് സമീപത്തെ പാടത്തേക്ക് സഞ്ചാരികളെത്തുകയാണ്. തമിഴ്‌നാട്ടിലെ സുന്ദരപാണ്ഡ്യപുരത്തും ഗുണ്ടൽ പേട്ടിലും ചെങ്കോട്ടയിലെ തിരുമലൈ കോവിൽ പരിസരത്തുമൊക്കെ കണ്ടിരുന്ന സൂര്യശോഭ അടുത്തറിയാൻ കഴിയുന്ന സന്തോഷം പലരുടെയും മുഖത്ത് കാണാം.

പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് നിരവധി ആളുകൾ സൂര്യകാന്തിപ്പാടം കാണാൻ എത്തുന്നു. കാഴ്ചക്കാർ ഏറിയതോടെ 20 രൂപ ടിക്കറ്റ് നിരക്കും ഏർപ്പെടുത്തി. ഫോട്ടോ ഷൂട്ടും മ്യൂസിക് ആൽബങ്ങളും ഷോർട്ട് ഫിലിം ഷൂട്ടിംഗുകളുമൊക്കെയായി നല്ല തിരക്കാണ് ഇപ്പോൾ പാടത്ത്. ഉടൻ മലയാള സിനിമയിലെ ഗാനരംഗത്തിനും ഇവിടം ലോക്കേഷനാകും.
പാടത്തിന് പിന്നിൽ
വിഷരഹിത പച്ചക്കറികൾ വിപണിയിൽ എത്തിക്കുന്ന ധരണി ഫാംസ് ഉടമകളായ മനു തേവലപ്രം, അനിൽ മംഗല്യം എന്നിവരുടെ മോഹമാണ് സൂര്യകാന്തി പാടത്ത് പൂവിട്ടത്. കനത്തച്ചൂട് സൂര്യകാന്തിച്ചെടികൾക്ക് ദോഷകരമായതിനാൽ പാടം നനയ്ക്കാനായി മൂന്ന് തൊഴിലാളികളുണ്ട്. കോഴിവളം, കമ്പോസ്റ്റ്, ചാണകം എന്നിവ വളമായി ഉപയോഗിക്കുന്നു.