karela-

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ 6.68 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി. ഇത് കാപ്‌സ്യൂൾ രൂപത്തിലാക്കി വിഴുങ്ങി എത്തിയ കെനിയൻ സ്വദേശി കരേല മൈക്കിൾ നംഗയെ ഡയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ഒരാഴ്ച മുമ്പ് എത്യോപ്യയിൽ നിന്ന് മസ്കറ്റ് വഴിയാണ് ഇയാൾ കൊച്ചിയിലെത്തിയത്.

രഹസ്യ വിവരത്തെ തുടർന്ന് ഡി.ആർ.ഐ ഇയാളെയും ബാഗേജുകളും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തായില്ല. തുടർന്ന് അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിപ്പിച്ചു. എക്സ്‌റേയിൽ വയറിനുള്ളിൽ ചില പൊതികൾ കണ്ടെത്തിയപ്പോൾ അങ്കമാലി അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെയും മെഡിക്കൽ സ്റ്റാഫിന്റെയും ഒരാഴ്ചത്തെ പരിശ്രമത്തിനൊടുവിലാണ് ഇയാൾ വിഴുങ്ങിയിരുന്ന 50 കാപ്‌സ്യൂളുകൾ പുറത്തെടുത്തത്. ഇവയിൽ  668 ഗ്രാം കൊക്കെയ്‌നുണ്ടായിരുന്നു.അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിലെ കാരിയറാണ് പ്രതി.

ഇന്നലെ അങ്കമാലി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ ആലുവ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.

അന്വേഷണം പുരോഗമിക്കുകയാണെന്ന് ഡി.ആർ.ഐ. അറിയിച്ചു. സമാനമായ മയക്കുമരുന്ന് കടത്തിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കർശന നിരീക്ഷണത്തിലാണ്. അടുത്ത ദിവസം തന്നെ കരേലയെ ഡി.ആർ.ഐ കസ്റ്റഡിയിൽ വാങ്ങും. ഇയാളുടെ ഫോണുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.