food

തിരുവനന്തപുരം: ജനറല്‍ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ട് കുറഞ്ഞ വിലയില്‍ ഭക്ഷണം ലഭ്യമാക്കി റെയില്‍വേ. രാജ്യത്തെ 100 റെയില്‍വേ സ്റ്റേഷനുകളിലായി 150 കൗണ്ടറുകളാണ് കുറഞ്ഞ വിലയില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിനായി ആരംഭിച്ചിരിക്കുന്നത്. ഇതില്‍ ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 34 റെയല്‍വേ സ്റ്റേഷനുകളില്‍ സ്റ്റാളുകള്‍ ആരംഭിച്ചിട്ടുണ്ട്.

പ്ലാറ്റ്ഫോമുകളില്‍ ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ക്ക് സമീപമായാണ് ചെറിയ സ്റ്റാളുകള്‍ ആരംഭിച്ചിരിക്കുന്നത്. ഏഴ് പൂരിയും മസാലക്കറിയും അടങ്ങിയ ജനതാഖാന എന്ന പേരില്‍ അറിയപ്പെടുന്ന ഭക്ഷണത്തിന് 20 രൂപയും തൈര്, ലെമന്‍ റൈസ്, പുളി, ചോറ് എന്നിവയ്ക്കും 20 രൂപയാണ് ഈടാക്കുക.

വിവിധ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഉച്ചഭക്ഷണത്തിന് 50 രൂപയാണ് നിരക്ക്. സീല്‍ ചെയ്ത ഒരു ഗ്ലാസ് കുടിവെള്ളത്തിന് മൂന്ന് രൂപയാണ് റെയില്‍വേ ഈടാക്കുന്നത്. ജനറല്‍ കോച്ചുകളിലെ യാത്രക്കാര്‍ക്ക് ഏറെ സഹായകമാകുമെന്ന് കരുതുന്നതിലാണ് കുറഞ്ഞ വിലയില്‍ ഭക്ഷണം നല്‍കാനായി സ്റ്റാളുകള്‍ ദക്ഷിണ റെയില്‍വേ തുറന്നതെന്ന് ചീഫ് പിആര്‍ഒ സെന്തമിഴ് ശെല്‍വന്‍ അറിയിച്ചു.

കേരളത്തിലും സ്റ്റാളുകള്‍ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ഡിവിഷനിലെ 11 സ്റ്റേഷനുകളിലും പാലക്കാട് ഡിവിഷനിലെ ഒമ്പത് സ്റ്റേഷനുകളിലും ഭക്ഷണവിതരണ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെന്നൈ, തിരുച്ചിറപ്പള്ളി, സേലം ഡിവിഷനുകളിലും സ്റ്റാളുകള്‍ തുറന്നിട്ടുണ്ട്.