
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മുൻതൂക്കമുണ്ടെന്നും എന്നാൽ കഴിഞ്ഞ തവണത്തെ വിജയം ലഭിക്കില്ലെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരുടെയെങ്കിലും അഭിപ്രായം കേട്ടിട്ടോ പ്രശ്നം വച്ചോ ഫലം പ്രവചിക്കാനില്ലെന്ന് പറഞ്ഞ അദ്ദേഹം ,വിവിധ മണ്ഡലങ്ങളിലെ വിജയ സാദ്ധ്യതകളും സൂചിപ്പിച്ചു.
തിരുവനന്തപുരത്ത് വിജയം ആർക്കൊപ്പമെന്ന് പറയാനാകില്ല. എൻ.ഡി.എ സ്ഥാനാർത്ഥിയ്ക്ക് തീരപ്രദേശത്ത് നിന്ന് ഉൾപ്പെടെ എത്ര വോട്ട് ലഭിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും വിജയം. അല്ലെങ്കിൽ പിന്നിലാകും.ആലപ്പുഴയിലും കടുത്ത മത്സരമായിരുന്നു. മുമ്പ് ബി.ജെ.പി നേടിയതിനേക്കാൾ വോട്ട് ശോഭാ സുരേന്ദ്രന് കിട്ടും. ശോഭ കൂടുതൽ വോട്ട് നേടിയാൽ ഗുണം എ.എം.ആരിഫിനായിരിക്കും.
തൃശൂരിൽ സുരേഷ് ഗോപി ജയിക്കില്ല. അവിടത്തെ കാര്യം തനിക്കറിയാം. സുരേഷ് ഗോപി രാഷ്ട്രീയക്കാരനല്ല, അതിന്റെ എല്ലാ കുഴപ്പവും അവിടെ സംഭവിച്ചു. തുഷാറിനോട് മത്സരിക്കേണ്ടെന്നാണ് താൻ പറഞ്ഞത്. തുഷാറിന് കോട്ടയം മണ്ഡലത്തിലെ ഈഴവ വോട്ടുകൾ മുഴുവനായി കിട്ടാൻ ഒരു സാദ്ധ്യതയുമില്ല. എന്നാൽ മുന്നണി നിർദ്ദേശം പാലിച്ചാണ് തുഷാർ മത്സരത്തിന് ഇറങ്ങിയത്. എൻ.ഡി.എ ഇത്തവണ കൂടുതൽ വോട്ട് നേടും.
തിരഞ്ഞെടുപ്പ് ദിനത്തിൽ ഇ.പി. ജയരാജൻ ജാവ്ദേക്കർ കൂടിക്കാഴ്ച വിവാദം ഒഴിവാക്കാമായിരുന്നു. ജയരാജൻ സീനിയർ നേതാവാണ്. രാഷ്ട്രീയ നേതാക്കൾ പരസ്പരം കാണാറുണ്ട്. പക്ഷേ, കാണുന്ന സമയവും രീതിയും പ്രധാനമാണ്. പാർട്ടി പറഞ്ഞിട്ടാണ് ജാവ്ദേക്കറെ കണ്ടതെങ്കിൽ തെറ്റില്ല. കണ്ടകാര്യം പാർട്ടിയിൽ പറഞ്ഞിട്ടില്ലെങ്കിൽ അത് പാർട്ടി നയമനുസരിച്ച് തെറ്റ് തന്നെയാണ്. ജയരാജൻ എൽ.ഡി.എഫ് കൺവീനറെന്ന എന്ന നിലയിൽ രണ്ടടി പിന്നോട്ടാണ്. അത്ര ശക്തമായി നിലപാടൊന്നും പറഞ്ഞിട്ടില്ല. പക്ഷേ അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമോയെന്ന് പറയാനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.