fruits

കൊച്ചി: വേനല്‍ച്ചൂട് കനത്തതോടെ സജീവമായി വഴിയോര മാമ്പഴ വിപണി. ദീര്‍ഘദൂരയാത്രക്കാരും കാല്‍നടയാത്രക്കാരുമുള്‍പ്പെടെ നിരവധി പേരാണ് മാമ്പഴരുചി തേടി വഴിയോര വിപണിയിലെത്തുന്നത്. ഒന്നര കിലോ നൂറ് രൂപ, രണ്ടര കിലോ 150രൂപ എന്നീ ക്രമത്തിലാണ് വില്‍പന പൊടിപൊടിക്കുന്നത്. മാവുകളെല്ലാം വെട്ടിക്കളഞ്ഞതോടെ നാട്ടില്‍ നാടന്‍ മാമ്പഴം കിട്ടാക്കനിയായി.

ഇതോടെ ചാവക്കാട് നിന്നാണ് മാമ്പഴം മൂവാറ്റുപുഴയിലെത്തുന്നത്. ചാവക്കാട് നിന്നുള്ള മൂവാണ്ടന്‍ മാമ്പഴത്തിനാണ് ഇപ്പോള്‍ ഡിമാന്റ്. വരവ് മാമ്പഴം കൃത്രിമ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പഴുപ്പിക്കുന്നതിനാല്‍ കഴിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാദ്ധ്യത ഏറെയാണ്.

ഇതോടെ മറുനാടന്‍ മാമ്പഴത്തിന് പ്രിയം കുറഞ്ഞതാണ് നാടന്‍ മാമ്പഴത്തിന് ആവശ്യക്കാര്‍ കൂടാന്‍ കാരണം. സ്വാഭാവികമായി പഴുക്കുന്ന നാടന്‍ മാമ്പഴം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തുന്നില്ല. മാത്രമല്ല കടുത്ത ചൂടില്‍ നാടന്‍ മാമ്പഴം കഴിക്കുന്നത് ഉന്മേഷവുമുണ്ടാക്കും. മൂവാറ്റുപുഴയില്‍ വെള്ളൂര്‍ക്കുന്ന ഇ.ഇ.സി മാര്‍ക്കറ്റ് ജംഗ്ഷനിലാണ് കൂടുതല്‍ പേരും മാമ്പഴം വാങ്ങാന്‍ എത്തുന്നത്.

കൂടാതെ വാഴപ്പിള്ളി, ഹോസ്റ്റല്‍ജംഗ്ഷന്‍, കീച്ചേരിപടി, ബി.ഒ.സി എന്നിവിടങ്ങലിലും മാമ്പഴ വിപണി സജീവമാണ്. ചാവക്കാട് നിന്ന് ലോഡ് കണക്കിന് മാമ്പഴമാണ് മൂവാറ്രുപുഴയിലും പരിസര പ്രദേശത്തുമെത്തുന്നത്. നിരവധി കുടുംബങ്ങളാണ് മാമ്പഴ വഴിയോര വിപണിയിലൂടെ ജീവിത മാര്‍ഗം കണ്ടെത്തുന്നത്.

മൂവാറ്റുപുഴയിലെത്തുന്നസാധാരണക്കാര്‍ക്കും, വിനോദ സഞ്ചാരികള്‍ക്കും വഴിയോര മാമ്പഴ വിപണന കേന്ദ്രങ്ങള്‍ ആശ്വാസ കേന്ദ്രങ്ങളാകുന്നു. ഒറവകുഴി അബ്ദുള്‍ സലാം, മാമ്പഴ വില്‍പ്പനക്കാരന്‍