gayathri-arun-

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ സ്‌കൂൾ വിദ്യാർത്ഥികളുടെ യൂണിഫോമിൽ മാറ്റം വരുത്താത്ത നടപടിയെ ചോദ്യം ചെയ്ത് നടി ഗായത്രി അരുൺ. കാലാവസ്ഥയ്ക്ക് അനുസരിച്ച അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്ന മുന്നറിയിപ്പുണ്ടെങ്കിലും നമ്മുടെ കുഞ്ഞുങ്ങൾ ഇന്നും പാശ്ചാത്യരെ അനുകരിച്ചുള്ള വസ്ത്രങ്ങൾ ആണ് യൂണിഫോം ആയി ധരിച്ച് സ്‌കൂളുകളിൽ പോകുന്നതെന്ന് ഗായത്രി അരുൺ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലാണ് അവർ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

'കട്ടിയുള്ള ഓവർകോട്ടും ടൈയും പെൺകുട്ടികൾക്ക് പിനോഫറും കാലിൽ സോക്സും പിന്നെ ഷൂസും. ഇതിൽ പെൺകുട്ടികൾക്കാണ് കഷ്ടത കൂടുതൽ. അയഞ്ഞ കോട്ടൺ ഷർട്ടും പാവാടയും അല്ലെകിൽ അയഞ്ഞ കോട്ടൺ ടീഷർട് പാന്റ്സ്. കാലാവസ്ഥക്ക് അനുസരിച്ച് ഇത് മതി. പക്ഷേ ഇതൊക്കെ ഇട്ടാൽ 'മറയേണ്ടത്' ഒന്നും മറയില്ല പോലും!! ഇതാണ് മിക്ക സ്‌കൂളുകളുടെയും നിലപാട്. കാലം മാറി ഹേ!!! സ്വാതന്ത്ര്യം കിട്ടി പത്തേഴുപത്തേഴ് വർഷം കഴിഞ്ഞു.'- ഗായത്രി അരുൺ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. കത്തുന്ന വെയിലിനെ നേരിടാൻ കഴിയാതെ പൊറുതിമുട്ടുകയാണ് ജനങ്ങൾ. രാവിലെ 11മുതൽ വീടിനു പുറത്തേക്ക് ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ. പാലക്കാടിനൊപ്പം തൃശൂരും കേന്ദ്ര കാലാവസ്ഥ കേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു ദിവസമായി സാധാരണ താപനിലയിൽ നിന്ന് അഞ്ചു ഡിഗ്രി കൂടുതലാണ് തൃശൂരിൽ രേഖപ്പെടുത്തുന്നത്. ഇതിനാലാണ് ഉഷ്ണതരംഗം പ്രഖ്യാപിച്ചത്. ഇവിടെ പ്രത്യേകം ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവും അധികൃതർ മുന്നോട്ടുവച്ചിട്ടുണ്ട്.

ഗായത്രി അരുൺ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം.
dont you agree? ഇത് കേരളമാണോ അതോ ഗൾഫോ!!! കാലാവസ്ഥ കാണുമ്പോൾ ചോദിച്ചു പോകും ഇത്. കാലാവസ്ഥക്ക് അനുസരിച്ച അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണം എന്നൊക്കെ മുന്നറിയിപ്പുകൾ!!. എന്നാൽ നമ്മുടെ കുഞ്ഞുങ്ങളോ? അവർ ഇന്നും പാശ്ചാത്യരെ അനുകരിച്ചുള്ള വസ്ത്രങ്ങൾ ആണ് യൂണിഫോം ആയി ധരിച്ച് സ്‌കൂളുകളിൽ പൊകുന്നത്.

കട്ടിയുള്ള ഓവർകോട്ടും ടൈയും പെൺകുട്ടികൾക്ക് പിനോഫറും കാലിൽ സോക്സും പിന്നെ ഷൂസും. ഇതിൽ പെൺകുട്ടികൾക്കാണ് കഷ്ടത കൂടുതൽ. അയഞ്ഞ കോട്ടൺ ഷർട്ടും പാവാടയും അല്ലെകിൽ അയഞ്ഞ കോട്ടൺ ടീഷർട് പാന്റ്സ്. കാലാവസ്ഥക്ക് അനുസരിച്ച് ഇത് മതി. പക്ഷേ ഇതൊക്കെ ഇട്ടാൽ 'മറയേണ്ടത്' ഒന്നും മറയില്ല പോലും!! ഇതാണ് മിക്ക സ്‌കൂളുകളുടെയും നിലപാട്. കാലം മാറി ഹേ!!! സ്വാതന്ത്ര്യം കിട്ടി പത്തെഴുപത്തേഴ് വർഷം കഴിഞ്ഞു.

നമ്മുടെ കുഞ്ഞുങ്ങൾ മാത്രം ഇന്നും പാശ്ചാത്യ വസ്ത്രങ്ങളിൽ വിയർത്ത് അഴുകുന്നു. കടുത്ത കാലാവസ്ഥ വ്യതിയാനങ്ങളുള്ള വിദേശ രാജ്യങ്ങളിലൊക്കെ അതിനനുസരിച്ചാണ് വസ്ത്രധാരണ രീതി. കേരളത്തിൽ നാം ഇത്രയും നാൾ അത്തരം കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ അനുഭവിച്ചിട്ടില്ല. എന്നാൽ ഈ വർഷം നാം അറിഞ്ഞു എന്താണ് കടുത്ത വേനൽ എന്നത്. ഇനി വരും വർഷങ്ങളിൽ കൂടുതൽ കടുപ്പത്തിൽ അറിയാനിരിക്കുന്നതേ ഉള്ളു.

മര മുറികളിൽ ഇരുന്നു പഠിക്കുന്ന ചെറിയ ഒരു ശതമാനം കുഞ്ഞുങ്ങളെ ഒഴിച്ചാൽ ബാക്കി കൂടുതൽ ശതമാനവും ഫാൻ പോലും ഇല്ലാത്ത ഉണ്ടെങ്കിൽ തന്നെ ആർക്കോ വേണ്ടി ഏതോ മൂലക്ക് കറങ്ങുന്ന ഒന്നുള്ള ക്ലാസ് മുറികളിൽ തിങ്ങി ഇരുന്നാണ് പഠിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ പോലും കൈവിട്ട യൂറോപ്യനൈസേഷൻ പിന്തുടർന്ന് ഇനിയും ഈ കുഞ്ഞുങ്ങളെ നാം ദ്രോഹിക്കണോ ?? ചിന്തിക്കാനും മാറ്റാനും ഇനിയും വൈകിക്കൂടാ.