ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ "പവി കെയർ ടേക്കർ" രണ്ട് ദിവസം മുമ്പാണ് തീയേറ്ററുകളിലെത്തിയത്. പുതുമുഖ നായികമാരായ ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രം വിനീത് കുമാർ ആണ് സംവിധാനം ചെയ‌്തത്. ജോണി ആന്റണി,രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി, സ്ഫടികം ജോർജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് തന്നെയാണ് സിനിമ നിർമിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് കൗമുദി മൂവിസിന് നൽകിയ അഭിമുഖത്തിൽ ദിലീപ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തിൽ പ്രണയം വലുതായി വർക്കൗട്ടായി എന്ന് എല്ലാവരും പറഞ്ഞത് തന്നിലെ കാമുകൻ മരിച്ചിട്ടില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യമായി പ്രണയം തോന്നിയ ആളെപ്പറ്റിയും അഭിമുഖത്തിൽ ദിലീപ് പറയുന്നുണ്ട്. 'എട്ടിലോ ഒൻപതിലോ പത്തിലോ ഒക്കെ പഠിക്കുമ്പോഴായിരുന്നു. ഞാൻ അവളോട് സംസാരിച്ചിട്ടില്ല. പീഡിഗ്രിക്ക് പോയി. പിന്നെ ഡിഗ്രിക്ക് ഞാൻ അവരെ കണ്ടിട്ടുണ്ട്. പക്ഷേ സംസാരിച്ചിട്ടില്ല. ചിരിക്കും. പക്ഷേ ഇന്ന് അവർ എന്റെ നല്ല സുഹൃത്താണ്.
ഞാൻ സിനിമയിൽ ദിലീപ് എന്ന് പറഞ്ഞിട്ടാണല്ലോ വന്നത്. ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടെന്ന് അവൾക്ക് തോന്നി. ഒരു ദിവസം അവൾ എനിക്ക് മെസേജ് അയച്ചു. ഈസ് ഇറ്റ് ഗോപാലകൃഷ്ണൻ എന്നും ചോദിച്ചിട്ട്. ഞാൻ ഇന്ന ആളാണ് എന്ന് പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ ആദ്യമായി സംസാരിക്കുന്നത്. ഇപ്പോൾ ഫാമിലിയുമായൊക്കെ നല്ല സൗഹൃദമാണ്. ക്രഷ് ആയിരുന്നെന്ന് പറയാനുള്ള ധൈര്യമില്ല. അതോടുകൂടി ചിലപ്പോൾ സൗഹൃദം പോകും,'- ദിലീപ് പറഞ്ഞു.