
കൊച്ചി: വൈദ്യുതി കുടിശ്ശികയുടെ പേരിൽ കൊച്ചി നഗരസഭയുടെ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്‌ഇബി. ഫോർട്ട് കൊച്ചിയിലെ കൊച്ചി കോർപ്പറേഷൻ ഓഫീസിന്റെ ഫ്യൂസ് ആണ് ഊരിയത്. രണ്ട് ലക്ഷത്തോളം രൂപയാണ് കുടിശ്ശികയുള്ളത്.
എത്രയും വേഗം പണമടച്ച് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ നിർദേശം നൽകിയതായി കൊച്ചി കോർപ്പറേഷൻ അറിയിച്ചു. പണമില്ലാത്തതല്ല ബില്ല് അടയ്ക്കാതിരിക്കാൻ കാരണമെന്നും സാങ്കേതിക തടസങ്ങൾ മൂലമാണ് വൈകിയതെന്നും കൊച്ചി മേയർ എം അനിൽകുമാർ വ്യക്തമാക്കി.
അതേസമയം, ചൂടും ഉഷ്‌ണതരംഗവും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കാഡ് ഉയരത്തിലാണ്. വൈദ്യുതി ഉപയോഗം കുറയ്‌ക്കണമെന്നും ഇല്ലെങ്കിൽ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും കഴിഞ്ഞദിവസം വൈദ്യുതി മന്ത്രി കെ കൃഷ്‌ണൻകുട്ടി പറഞ്ഞിരുന്നു.
കഴിഞ്ഞദിവസം പ്രതിദിന ഉപഭോഗം 110.1 ദശലക്ഷം യൂണിറ്റ് കടന്നിരുന്നു. സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡ്ഡിംഗ് ഉണ്ടാകില്ലെന്നും അപ്രഖ്യാപിത പവർക്കട്ട് മനഃപ്പൂർവം അല്ലെന്നും അമിതമായ ഉപഭോഗം മൂലം സംഭവിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കുന്നു എന്ന് ഉപയോക്താക്കളിൽ നിന്നും നേരത്തേ പരാതി ഉയർന്നിരുന്നു. വൈകിട്ട് ആറുമുതൽ പന്ത്രണ്ട് വരെ പലയിടത്തും അരമണിക്കൂറിലേറെ വൈദ്യുതി നിലയ്ക്കുന്നുവെന്നാണ് പരാതി. എന്നാൽ ലോഡ് ഷെഡ്ഡിംഗ് വേണമെന്നാണ് കെഎസ്‌ഇബി സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ക്ഷാമം ഉണ്ടായാൽ ഇറക്കുമതി കൽക്കരി ഉപയോഗിച്ചുണ്ടാക്കുന്ന വിലകൂടിയ വൈദ്യുതി വാങ്ങേണ്ടിവരും. ഇതിന് മുൻകൂർ പണം നൽകണം. നിരക്ക് നിശ്ചയിച്ച് വാങ്ങിയില്ലെങ്കിൽ നഷ്ടം കൂടും. ജലവൈദ്യുതി ഉത്‌പാദനം കൂട്ടിയാണ് കെഎസ്‌ഇബി പ്രതിസന്ധി മറികടക്കുന്നത്. ഉത്‌പാദനം ദിവസം 13 - 16 ദശലക്ഷം യൂണിറ്റായിരുന്നത് 21 ദശലക്ഷം വരെയാക്കി. ഇതോടെ വൈദ്യുതി ഡാമുകളിലെ ജലശേഖരം 53 ശതമാനത്തിൽ നിന്ന് 43 ശതമാനമായി കുറഞ്ഞു.
ഇത് തുടർന്നാൽ അടുത്ത മൺസൂൺ വരെ ജലവൈദ്യുതി ഉത്‌പാദനം നിലനിറുത്താനാകാതെ വരും. അതിനാൽ ഉപഭോഗം നിയന്ത്രിച്ചേ മതിയാകൂ എന്ന സ്ഥിതിയാണ്. വൈദ്യുതി വിതരണം നിയന്ത്രിച്ചിട്ടില്ലെന്നും രണ്ടര വർഷം കൊണ്ട് 21 സബ്സ്റ്റേഷനുകൾ നിർമ്മിച്ചതിനാൽ വിതരണത്തിന് തടസമില്ലെന്നുമാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.