
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സൈഡ് കൊടുത്തില്ല എന്നാരോപിച്ച് തിരുവനന്തപുരത്ത് വച്ച് ബസിനെ തടഞ്ഞിട്ട് ഡ്രൈവറെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച തിരുവനന്തപുരം മേയർക്കും സച്ചിൻദേവ് എംഎൽഎയ്ക്കും എതിരേ കേസെടുക്കണമെന്ന് എം വിൻസെന്റ് എംഎൽഎ.
ഡ്രൈവർ യദുവിനെതിരെയുള്ള പ്രതികാര നടപടികൾ അവസാനിപ്പിക്കണമെന്നും കെഎസ്ആർടിസി ബസിനെ തടഞ്ഞിട്ട് യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ട് ക്യത്യനിർവഹണം തടസപ്പെടുത്തിയ മേയർക്കും എംഎൽഎയ്ക്കും എതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തിൽ കെഎസ്ആർടിസിയുടെ ചീഫ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്താണ് സംഭവിച്ചതെന്ന് പോലും ക്യത്യമായി അന്വേഷിക്കാതെ സിപിഎമ്മിന്റെ പോഷക സംഘടകളെ പോലെ പെരുമാറിയ പൊലീസ്, ഭരണപക്ഷ എംഎൽഎയും മേയറും പറഞ്ഞത് കൊണ്ട് ബസിലെ യാത്രക്കാരെ മുഴുവൻ പെരുവഴിയിൽ ഇറക്കിയാലും നടുറോഡിൽ ബസ് കിടന്നാലും കുഴപ്പമില്ല എന്ന ഭാവത്തിലാണ് തലേദിവസം രാത്രി മുതൽ ബസോടിച്ച് വന്ന ഡ്രൈവറെ അറസ്റ്റ് ചെയ്ത് അടുത്ത ദിവസം വരെ കസ്റ്റഡിയിൽ
ഇരുത്തിയത്. ഇത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും എംഎൽഎ പറഞ്ഞു.
സിപിഎം നേതാക്കൾക്ക് എന്ത് നിയമലംഘനവും ആകാമെന്നും സിപിഎം എന്ന് പറഞ്ഞാൽ അഹങ്കാരത്തിന്റെ ട്രാൻസലേഷൻ ആയി മാറിയെന്നും എംഎൽഎ ആരോപിച്ചു. നേരേ ശമ്പളം പോലും നൽകാത്ത കെഎസ്ആർടിസി ജീവനക്കാരെ മോശക്കാരാക്കാനാണ് മാനേജ്മെന്റ് കൂട്ട് നിൽക്കുന്നതെന്നും യദുവിനെതിരെ പ്രതികാര നടപടികൾ സ്വീകരിച്ചാൽ യൂണിയൻ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും എംഎൽഎ മുന്നറിയിപ്പ് നൽകി.