
മൽഷിറാസ്: എൻ.സി.പി നേതാവ് ശരദ് പവാറിനെതിരെ ആക്രമണം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര കൃഷി മന്ത്രിയായിരിക്കെ പവാർ കർഷകർക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന് മോദി കുറ്റപ്പെടുത്തി. മഹാരാഷ്ട്രയിലെ മൽഷിറാസിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്രയിൽ മോക്ഷം കിട്ടാത്ത ആത്മാവുണ്ട്. അതിന് വിജയം ലഭിച്ചില്ലെങ്കിൽ അത് മറ്റുള്ളവരെ തകർക്കും. മഹാരാഷ്ട്രയാണ് അതിന് ഉദാഹരണമെന്നും മോദി പറഞ്ഞു. ശരദ് പവാറിന്റെ പേരു പരാമർശിക്കാതെയായിരുന്നു ആരോപണം.
45 വർഷങ്ങൾക്കുമുൻപാണ് നേതാവ് ഈ കളി തുടങ്ങിയത്. മഹാരാഷ്ട്ര എന്നും അസ്ഥിരാവസ്ഥയിൽ ആയിരക്കണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിമാർക്ക് അവരുടെ കാലാവധി പൂർത്തിയാക്കാനായില്ല. കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും വോട്ടുനൽകി വോട്ട് പാഴാക്കരുതെന്ന് മോദി ജനങ്ങളോട് അഭ്യർത്ഥിച്ചു. ലോക്‌സഭയിൽ കേവലഭൂരിപക്ഷത്തിനാവശ്യമായ സീറ്റുകളിൽ പോലും മത്സരിക്കാത്തവർക്ക് വോട്ടുനൽകി എന്തിനാണ് അത് പാഴാക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്ത് ശക്തമായ സർക്കാരുണ്ടെങ്കിൽ ഇപ്പോഴും ഭാവിയിലും രാജ്യം സുരക്ഷിതമായിരിക്കും. കോൺഗ്രസ് ഭരിച്ചിരുന്ന 60 വർഷത്തേയും താൻ ഭരിച്ച 10 വർഷത്തേയും വ്യത്യാസങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. എല്ലാ തിരഞ്ഞെടുപ്പുകളിലും ദാരിദ്ര്യം തുടച്ചുനീക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപിക്കുമെങ്കിലും അതിനായി ഒന്നും ചെയ്യില്ല. കഴിഞ്ഞ 10 വർഷത്തിനിടെ തന്റെ സർക്കാർ 25 കോടി ജനങ്ങളെ ദാരിദ്രയത്തിൽ നിന്ന് കരകയറ്റിയെന്നും 80 കോടി പേർക്ക് സൗജന്യ റേഷൻ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.