പാലക്കാട്: ജില്ലയിൽ ചൂട് 45 ഡിഗ്രിയിൽ കത്തിയെരിയുന്നതും കാലവസ്ഥയിലെ മാറ്റവും കാരണം മാങ്ങയുടെയും ചക്കയുടെയും ഉത്പാദനം കുറയുന്നത് വിഷു വിപണിയെ ബാധിക്കുന്നു. പൂവിടാൻ മടിക്കുന്ന മാവുകളും കായ് പിടിക്കാത്ത പ്ലാവുകളും നോക്കി നെടുവീർപ്പിടുകയാണ് കർഷകരും കച്ചവടക്കാരും. തുലാമഴയ്ക്ക് ശേഷം നവംബർ, ഡിസംബർ മാസങ്ങളിൽ മണ്ണിലെ ഈർപ്പംകുറഞ്ഞ് വരണ്ടു തുടങ്ങുമ്പോഴാണ് മാവുകളും ചക്കയും കായ്ച്ചു തുടങ്ങുക. ഇത്തവണ സംസ്ഥാനത്ത് പലയിടത്തും ഈ മാസങ്ങളിൽ ശക്തമായ മഴയുംകാറ്റും ലഭിച്ചു. ഇത് പരാഗണത്തിന് തടസമായിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ നാട്ടിൻപുറങ്ങിലെ മാവുകളിൽ നിന്ന് മാങ്ങ വിപണിയിലെത്താറുണ്ട്. ഇത്തവണ മാർച്ച് മാസത്തിലാണ് പലയിടങ്ങളിലും മാങ്ങയും ചക്കയും കായ്ച്ചു തുടങ്ങിയത്, അതും നാമമാത്രം.

ഇത്തവണ 20 ശതമാനം മാങ്ങയാണ് നാട്ടിൻപുറങ്ങളിൽനിന്ന് ലഭിച്ചത്. ആവശ്യക്കാരുണ്ടെങ്കിലും മാങ്ങ സുലഭമായി കിട്ടാനില്ലെന്ന് കച്ചവടക്കാരും പറയുന്നു. കണ്ണിമാങ്ങയ്ക്കും കടുത്ത ക്ഷാമമുണ്ടായി. 130 രൂപയാണ് ഒരുകിലോ കണ്ണിമാങ്ങയ്ക്കുള്ളത്. പുളിയുള്ള മാങ്ങയുടെ കണ്ണിമാങ്ങയ്ക്കാണ് ഏറെ ആവശ്യകത. ചക്കയുടെ അവസ്ഥയും സമാനമാണ്. നിറയെ ചക്കകൾ കായ്ച്ചിരുന്ന പ്ലാവുകളിൽപലതിലും ഒരു ഇടിച്ചക്കപോലും കായ്ക്കാതെ നിൽക്കുകയാണ്. മൂപ്പെത്തിയ ചക്ക തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലേക്കാണ് അധികവും കയറ്റിവിടുന്നത്. 100 രൂപയായിരുന്നു കഴിഞ്ഞവർഷം ഒരു ചക്കയ്ക്ക് നൽകിയിരുന്നത്. മലയോരമേഖലയിൽ കാട്ടാനശല്യംകാരണം ചക്കകൾ മൂപ്പെത്തുംമുമ്പ് നശിപ്പിച്ചുകളയുന്നതും പ്ലാവുകൾ വെട്ടിക്കളയുന്നതും ഉത്പാദനത്തെ ബാധിക്കുമ്പോൾ വിഷു വിപണിയിൽ മാങ്ങയുടെയും ചക്കയുടെയും ലഭ്യതക്കുറവ് കർഷകരെ മാത്രമല്ല വ്യാപാരികളിലും ആശങ്ക തീർക്കുന്നതാണ്‌.