election

പാലക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ സെക്‌ഷൻ 144 പ്രകാരം ഇന്നലെ വൈകിട്ട് ആറുമുതൽ 27ന് രാവിലെ ആറുവരെ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർ ഐ.പി.സി സെക്‌ഷൻ 188 പ്രകാരം ശിക്ഷാർഹരായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വ്യക്തികളുടെ സ്വകാര്യ ആവശ്യങ്ങൾക്കും വോട്ട് രേഖപ്പെടുത്തുന്നതിനും മറ്റും നിയമപരമായി കൂട്ടം ചേരുന്നതിനെ ബാധിക്കില്ല. പോളിംഗ് സ്ഥലങ്ങളിലും മാർക്കറ്റുകളിലെ ഷോപ്പിംഗ്, സിനിമ തീയറ്ററുകൾ, തൊഴിൽ, ബിസിനസ്, വിവാഹം, മരണാനന്തര ചടങ്ങുകൾ തുടങ്ങിയ സ്വകാര്യ ആവശ്യങ്ങൾക്കും കൂട്ടം ചേരാവുന്നതാണ്. എന്നാൽ സംഘർഷങ്ങളോ ക്രമസമാധാനം തടസപ്പെടുന്ന തരത്തിലോ നിയമവിരുദ്ധ പ്രവർത്തനങ്ങളിലോ ഏർപ്പെടാൻ പാടില്ല. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏജൻസികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഉത്തരവ് ബാധകമല്ല.

നിരോധനം ഇങ്ങനെ

 പൊതുസ്ഥലങ്ങളിൽ നിയമവിരുദ്ധമായി കൂട്ടംകൂടാനോ പൊതുയോഗങ്ങളോ റാലികളോ പാടില്ല.

ജില്ലയിലെ ലോക്‌സഭാ മണ്ഡലങ്ങളിലെ വോട്ടർമാരല്ലാത്ത രാഷ്ട്രീയ ഭാരവാഹികളുടെയോ പ്രവർത്തകരുടെയോ സാന്നിധ്യം ഉണ്ടാകരുത്.

ഒരു തരത്തിലുള്ള ലൗഡ് സ്പീക്കറും പാടുള്ളതല്ല.

 ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങളിലൂടെ തിരഞ്ഞെടുപ്പ് പ്രവചനമോ പോൾ സർവേകളോ ഉൾപ്പടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നും പ്രദർശിപ്പിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുത്.

പോളിംഗ് സ്റ്റേഷന് അകത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ച നീരിക്ഷകർ, സൂക്ഷ്മ നിരീക്ഷകർ, ലോ ആൻഡ് ഓർഡർ ഉദ്യോഗസ്ഥർ, സുരക്ഷാ ഉദ്യോഗസ്ഥർ, പോളിംഗ് ചുമതലയുള്ള ഉദ്യോഗസ്ഥർ ഒഴികെ മറ്റാരും മൊബൈൽ ഫോൺ ഉപയോഗിക്കരുത്.

ചുമതലയുള്ള ഉദ്യോഗസ്ഥർ അല്ലാതെ പോളിംഗ് സ്റ്റേഷന്റെ 100 മീറ്റർ പരിധിയിൽ കോർഡ്ലസ് ഫോണുകളും വയർലസ് സെറ്റുകളും ഉപയോഗിക്കരുത്.

തിരഞ്ഞടുപ്പ് ദിനത്തിൽ പോളിംഗ് സ്റ്റേഷനുകളുടെ 200 മീറ്റർ പരിധിയിൽ തിരഞ്ഞെടുപ്പ് പ്രചരണവും സ്ഥാനാർത്ഥി ബൂത്ത് സജ്ജീകരണവും നടത്തരുത്.

ഒരേ പോളിംഗ് സ്റ്റേഷനുകളുടെ 200 മീറ്റർ പരിധിയ്ക്ക് പുറത്ത് ഒരു സ്ഥാനാർത്ഥി ഒന്നിൽ കൂടുതൽ ഇലക്‌ഷൻ ബൂത്തുകൾ സജ്ജീകരിക്കാൻ പാടില്ല.

പോളിംഗ് സ്‌റ്റേഷനിലും പരിധിയിലും നിയമപരമായി അനുവാദമുള്ളവരൊഴികെ മറ്റാരും ആയുധങ്ങൾ കൈവശം വെക്കാനോ പ്രദർശിപ്പിക്കാനോ പാടില്ല.


കള്ളവോട്ട് തടയാൻ സംവിധാനം

ജില്ലയിൽ കള്ളവോട്ട് തടയാൻ പോളിംഗ് സ്റ്റേഷനുകളിൽ മുഴുവൻ സമയ വെബ്കാസ്റ്റിംഗ് ഏർപ്പെടുത്തി. തത്സമയ ദൃശ്യങ്ങൾ ജില്ലാ കളക്ടറേറ്റിലും ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയത്തിലും ലഭിക്കും. അത് നിരീക്ഷിക്കാൻ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് ശ്രദ്ധയിൽപെട്ടാലുടൻ ജനപ്രാധിനിത്യ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു. എ.എസ്.ഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്ക് പ്രത്യേക നടപടിക്രമം പാലിച്ച് വോട്ട് ചെയ്യാമെന്ന് ഡെപ്യൂട്ടി കളക്ടർ അറിയിച്ചു.