പാലക്കാട്: ഉയർന്ന താപനിലയെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മെഡിക്കൽ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ.എസ്.ചിത്ര നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ഓൺലൈനായി ചേർന്നു.

അവധിക്കാല ക്യാമ്പുകൾ, ട്യൂട്ടോറിയലുകൾ, ട്യൂഷൻ ക്ലാസുകൾ തുടങ്ങിയവയ്‌ക്കെല്ലാം നിർദ്ദേശം ബാധകമാണ്. തീരുമാനം നടപ്പാകുന്നുവെന്ന് ഉറപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർക്ക് നിർദേശം നൽകി. മേയ് രണ്ട് വരെയുള്ള കാലയളവിൽ ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനാരോഗ്യ സംരക്ഷണ നിയമപ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറും നടപടിയെടുക്കും.

ജില്ലാ താലൂക്ക് ആശുപത്രികളിലെ ഗർഭിണികൾ, കുട്ടികൾ, പ്രത്യേക പരിചരണം ആവശ്യമുള്ളവർ എന്നിവരുടെ വാർഡുകളിൽ ആവശ്യമായ ഫാനുകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ജില്ലാ കളക്ടറുടെ നിർദ്ദേശമുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ നടപടിയെടുക്കും. പഞ്ചായത്തിന്റെയും സഹകരണ സ്ഥാപനങ്ങളുടെയും എൻ.ജി.ഒകളുടെയും സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളിൽ തണ്ണീർ പന്തലുകൾ സ്ഥാപിക്കും.
മറവിരോഗമുള്ളവർക്കും പ്രത്യേക പരിചരണം ആവശ്യമുള്ളവർക്കും നൽകേണ്ട സംരക്ഷണം സംബന്ധിച്ച് സാമൂഹ്യനീതി വകുപ്പ് ആശ വർക്കർമാർ മുഖേന ബോധവത്കരണം നടത്തും. ആദിവാസി മേഖലകളിൽ പ്രമോട്ടർമാർ വഴി ബോധവത്കരണം നടത്തും. അഗ്നിബാധ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ല അഗ്നിശമന സേന വിഭാഗത്തിനും നിർദേശമുണ്ട്.

കായികപരിശീലനങ്ങൾ, ക്യാമ്പുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്നില്ലെന്ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ഉറപ്പാക്കും. താപനില 41 ഡിഗ്രി ആണെങ്കിലും അന്തരീക്ഷ ഈർപ്പം കൂടി ചേരുമ്പോൾ അനുഭവപ്പെടുന്ന ചൂട് 44 ഡിഗ്രി വരെയാകുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ അറിയിച്ചു.