പാലക്കാട്: ജോലി കഴിഞ്ഞിറങ്ങുന്ന വനിതാ ടി.ടി.ഇമാർ ഉൾപ്പെടെയുള്ളവർക്ക് വിശ്രമിക്കാൻ മതിയായ സൗകര്യം ഒരുക്കാത്ത റെയിൽവേ നടപടിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നോട്ടിസ് അയച്ചു.
തിരുവനന്തപുരം, പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർമാർ പരാതി വിശദമായി പരിശോധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്ടിംഗ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂണിൽ പാലക്കാട് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഡി.ആർ.ഇ.യു (പാലക്കാട്) ഡിവിഷണൽ സെക്രട്ടറി വി.സുജിത്ത് സമർപ്പിച്ച പരാതിയിലാണ് നടപടി.
ആയിരത്തോളം ടിക്കറ്റ് ചെക്കിംഗ് ജീവനക്കാരാണ് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി ജോലി ചെയ്യുന്നത്. ഇതിൽ 30 ശതമാനം വനിതകളാണ്. റെയിൽവേയുടെ മുൻനിര ജീവനക്കാരായ ടി.ടി.ഇമാർക്ക് ജോലിക്ക് ശേഷം വിശ്രമിക്കാൻ റെയിൽവേ സ്ഥലം നൽകാത്തതിനാൽ നിലത്ത് കിടന്ന് വിശ്രമിക്കേണ്ട അവസ്ഥയാണെന്ന് പരാതിയിൽ പറയുന്നു.
തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, മംഗലാപുരം, പാലക്കാട് ഡിവിഷനുകളിൽ റെയിൽവേ ബോർഡ് നിഷ്‌കർഷിച്ചിട്ടുള്ള യാതൊരു സൗകര്യമില്ല. ജീവനക്കാർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനുള്ള സാഹചര്യം പോലുമില്ല.
അടിസ്ഥാന സൗകര്യമില്ലാതെ
ഷൊർണൂർ, പാലക്കാട് സ്റ്റേഷനുകൾ
ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറിയിൽ നാല് കട്ടിലിടാനുള്ള സൗകര്യം മാത്രമാണുള്ളത്. എന്നിട്ടും 6 കട്ടിലുകൾ നിരത്തിയിട്ടിരിക്കുന്നു. വസ്ത്രം മാറാനുള്ള സൗകര്യം പോലുമില്ല. പാലക്കാട് ജംഗ്ഷനിലും ഇതുതന്നെയാണ് അവസ്ഥ. പുരുഷ ടി.ടി.ഇമാരുടെ വിശ്രമ കേന്ദ്രത്തിലും സ്ഥിതി വിഭിന്നമല്ല. എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഏർപ്പെടുത്തി വിശ്രമ മുറികൾ നവീകരിക്കണമെന്ന നിർദേശം നടപ്പാക്കാത്തതിനെതിരെ റെയിൽവേ ജീവനക്കാരുടെ സംയുക്ത ആക്‌ഷൻ കൗൺസിൽ രംഗത്തെത്തിയിരുന്നു. എല്ലാ ടി.ടി.ഇ വിശ്രമമുറികളിലും എ.സി, ശുദ്ധജലം, കന്റീൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക, വനിതാ ജീവനക്കാർക്ക് പ്രത്യേകം വിശ്രമമുറികൾ സജ്ജമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് റെയിൽവേ മാനേജർക്ക് നിവേദനവും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷനും ഇടപെട്ടത്.
പ്ലാറ്റ്‌ഫോമിൽ കിടന്ന് പ്രതിഷേധിക്കും
റെയിൽവേ നടപടികളിൽ പ്രതിഷേധിച്ച് തൊഴിലാളി ദിനമായ ഇന്ന് പാലക്കാട്, ഷൊർണൂർ, കണ്ണൂർ, മംഗളൂരു സ്റ്റേഷനുകളിൽ ടി.ടി.ഇമാർ വിശ്രമമുറികൾ ബഹിഷ്കരിച്ച് പ്ലാറ്റ്‌ഫോമിൽ കിടന്ന് പ്രതിഷേധിക്കുമെന്ന് സംയുക്ത ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ അറിയിച്ചു.