തിരുവല്ല: കദളിമംഗലം പടേനിയിൽ ഇരുവെള്ളിപ്പറ - തെങ്ങേലി കരക്കാരുടെ വലിയ ഇടപ്പടേനി ഇന്ന് നടക്കും. രാത്രി 9.30ന് വിളക്കുവച്ച് പുലവൃത്തത്തോടെ വലിയ ഇടപ്പടേനിയ്ക്ക് തുടക്കമാകും. പുലവൃത്തത്തിൽ പ്രത്യേക ഇനമായ കോൽകളി അരങ്ങേറും. ശേഷം തപ്പിൽ ജീവതാളത്തിൽ കൊട്ടി കയറും. കാച്ചിയ തപ്പിലാണ് മേളം നടത്തുന്നത്. തപ്പ് മേളം കാപ്പൊലിച്ചതിന് ശേഷം താവടി നടക്കും. തുടർന്ന് യക്ഷികിന്നരഗന്ധർവാദി സൈന്യങ്ങളെയും കരക്കാർ ഒത്തുചേർന്ന് ചൂട്ടുകറ്റ കത്തിച്ച് പിടിച്ച് കൂകിവിളിച്ച് വരുത്തുന്നതിനായി ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വച്ച് ചൂട്ടുവയ്പ്പ് പൂർത്തിയാകും. ശേഷം വിനോദ ഇനമായ പരദേശി അരങ്ങേറും. ഗണപതി കോലത്തോടെ പാളകോലങ്ങളുടെ തുള്ളലിന് തുടക്കമാകും. തലയിലെടുത്ത് തുള്ളുന്നതിൽ ഏറ്റവും വലിയ കോലമായ അമ്മയുടെ പ്രതിരൂപമായ 101 പാളയുടെ രൗദ്രഭാവങ്ങൾ നിറഞ്ഞ ഭൈരവി കോലങ്ങൾ രണ്ടാമതായി കളത്തിൽ തുള്ളിമാറും. കാലപ്പഴക്കം കൊണ്ടും മുതിർന്ന ആശാൻന്മാരുടെ വിയോഗത്താലും അന്യംനിന്നു പോന്നിട്ടുള്ള കോലചുവടിലും പാട്ടിലും വ്യത്യസ്ഥത പുലർത്തുന്ന വൈവിദ്ധ്യങ്ങളടങ്ങിയ മറപിടിച്ച് തുള്ളുന്ന അന്തരയക്ഷികോലം മറനീക്കി കളത്തിലെത്തും. പിന്നീട് കാലൻകോലങ്ങൾ കളത്തിലെത്തും. രണ്ട് കാലൻകോലങ്ങൾ വീതം തുള്ളിമാറും. ശേഷം കരിമറുത കോലമെത്തും.തുടർന്ന് ചെറുകോലങ്ങളായ പക്ഷി,യക്ഷി,മറുത എന്നിവയും 32, 16 പാളകളുടെ ഒന്നിലധികം ഭൈരവി കോലങ്ങളും കളത്തിൽ തുള്ളിമാറും. ഇന്നലെ വെൺപാല കരക്കാരുടെ ചെറിയ ഇടപ്പടേനി നടന്നു. നാളെ വെൺപാലകരക്കാരുടെ വലിയ ഇടപ്പടേനി നടക്കും.