റാന്നി: ഇട്ടിയപ്പാറയിലേയും പരിസരത്തേയും അനധികൃത പാർക്കിംഗും വഴിയോര കച്ചവടവും ടൗണിലെത്തുന്ന ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു.നടപടി എടുക്കേണ്ട അധികൃതർ ഇത് കണ്ടില്ലെന്നു നടിക്കുന്നെന്ന ആക്ഷേപവും ഉയരുന്നുണ്ട് .ചന്ത ദിവസമായ ബുധനും, ശനിയുമാണ് ഏറെയും ദുരിതം. മുൻപ് പഴവങ്ങാടി പഞ്ചായത്ത് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നു.ഒഴിപ്പിച്ചവരെ ചന്തയിലെ സ്ഥലങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തിരുന്നു. ഒപ്പം അനധികൃത പാർക്കിംഗും ഒഴിവാക്കിയതോടെ ടൗണിൽ ഗതാഗതം സുഗമമായിരുന്നു. എന്നാൽ സംസ്ഥാനപാതയുടെ നവീകരണം നടത്തിയതിനു പിന്നാലെ ഗതാഗതം കുത്തഴിഞ്ഞു. കൊവിഡിന് ശേഷം ചന്തയിൽ പഴയ വ്യാപാരം ഇല്ലാതായതോടെ വഴിയോര ക്കച്ചവടക്കാർ ഒന്നും രണ്ടുമായി ടൗണിൽ തിരിച്ചെത്തുകയും ഇപ്പോൾ അത് വഴിയാത്രക്കാർക്കു പോലും ബുദ്ധിമുട്ടാകും വിധം വർദ്ധിച്ചിരിക്കുകയാണ്.
പാർക്കിംഗ് തോന്നുന്നപോലെ
പുതുതായി നിർമ്മിച്ച നടപ്പാത കൈയേറിയുള്ള വഴിയോര കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. പഞ്ചായത്ത് ഭരണ സമിതി തീരുമാനം നടപ്പിലാക്കാൻ നേതൃത്വം ഇപ്പോൾ താല്പര്യം കാട്ടുന്നുമില്ല. ഫലം എല്ലാ വഴിയോരക്കച്ചവടവും തിരിച്ചെത്തി എന്നതാണ്. ഇട്ടിയപ്പാറ ടൗണിലെ പ്രധാന പ്രശ്‌നമാണ് അനധികൃത പാർക്കിംഗ് .പാർക്കിംങ്ങിനായി പൊലീസും പി.ഡബ്ല്യുഡിയും പഞ്ചായത്തും ചേർന്ന് സ്ഥലങ്ങൾ അടയാളപ്പെടുത്തി നൽകിയിരുന്നു. പുതിയ പാത വന്നതോടെ പാർക്കിംഗിന് പ്രത്യേക സ്ഥലമില്ലാതായി. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിലും അനധികൃത പാർക്കിംഗുംകാർ കൈയടക്കിയിരിക്കുകയാണ്. സംഭവം വാർത്ത ആകുന്നതോടെ പൊലീസ് എത്തി ചിലർക്ക് പിഴ ചുമത്തുന്നതോടെ ജോലി തീരും എന്ന സ്ഥിതിയാണ്. ബസ് സ്റ്റാൻഡിൽ അന്യവാഹനങ്ങൾ പ്രവേശിക്കരുതെന്ന് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇത് ആരും പാലിക്കുന്നില്ല.വരുന്ന രീതിയിൽ വാഹനങ്ങൾ പാർക്കു ചെയ്യുകയാണ് പലരും.
...................................
പാർക്കിംഗ് അടയാളപ്പെടുത്തിയ ചില സ്ഥലങ്ങളിൽ മുൻപ് കച്ചവടക്കാർ വാഹനങ്ങൾ ഇടാൻ സമ്മതിക്കാതെ അവിടെ കടയിലെ ബോർഡുകൾ വയ്ക്കുന്ന സംഭവങ്ങളുമുണ്ട്. ഇത് ഒഴിവാക്കി പൂർണ്ണമായ വൺവേയും അനധികൃത വഴിയോര കച്ചവടവും ഒഴിവാക്കാൻ നടപടി കൈക്കൊള്ളണം.
( വ്യാപാരികൾ )