ചെങ്ങന്നൂർ: ചെങ്ങന്നൂർ ദേവിയുടെ തൃപ്പൂത്ത് ആറാട്ട് ഭക്തിസാന്ദ്രമായി. മലയാള വർഷത്തെ ആറാമത്തെ തൃപ്പൂത്തായിരുന്നു ഇത്തവണത്തേത്. ശനിയാഴ്ച്ച രാവിലെ 6.30ന് തൃപ്പൂത്ത് തറയിൽ നിന്നും ആറാട്ടിനായി ദേവിയെ ആറാട്ട് കടവിലേയ്ക്ക് എഴുന്നള്ളിച്ചു. തുടർന്ന് പമ്പാനദിയിലെ മിത്രപ്പുഴക്കടവിൽ ആറാട്ട് നടന്നു. ചടങ്ങുകൾക്ക് തന്ത്രി മഹേഷ് മോഹനര് മുഖ്യകാർമ്മികത്വം വഹിച്ചു. ആറാട്ടിനു ശേഷം ദേവിയെ ആറാട്ടു പുരയിൽ പ്രത്യേക മണ്ഡപത്തിൽ എഴുന്നള്ളിച്ചിരുത്തി. വിശേഷാൽ പൂജകളും പനിനീരും മഞ്ഞൾപൊടിയും ഇളനീരും പാലും എണ്ണയും കൊണ്ട് അഭിഷേകവും ശേഷം നിവേദ്യവും നടത്തി. 8ന് ആറാട്ട് ഘോഷയാത്ര മിത്രപ്പുഴ കടവിൽ നിന്നും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. ആറാട്ട് കടവിലും, ആറാട്ടെഴുന്നള്ളിപ്പ് കടന്നു വരുന്ന വഴികളിലും ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. ഇതിനോടനുബന്ധിച്ച് അന്നദാന വിതരണം എന്നിവയും നടന്നു. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി. കടുത്ത ചൂടിനെ വകവയ്ക്കാതെയും നൂറ് കണക്കിന് ഭക്തർ ആറാട്ട് ഘോഷയാത്രയിൽ പങ്കെടുത്തു. ചൂടു കൂടുന്നതിനാൽ ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണമുള്ളതിനാൽ ഫോറസ്റ്റിന്റെ പ്രത്യേക നിർദ്ദേശമനുസരിച്ച് 11ന് മുൻപായി പ്രദക്ഷിണം പൂർത്തിയാക്കി. തുടർന്ന് അകത്തെഴുന്നള്ളിപ്പും ഇരു നടയിലും കളഭാഭിഷേകവും നടന്നു. ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. പൊലീസ് ഐ .ജി നിശാന്തിനി ക്ഷേത്രത്തിലെത്തി ദർശനം നടത്തി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഇൻ ചാർജ് ഓഫീസർ ഡി.ജയകുമാർ, ഉപദേശക സമിതി ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.