മല്ലപ്പള്ളി :രണ്ടു വർഷത്തിലേറെയായി ദുരിത യാത്ര നേരിടേണ്ടിവന്ന കാവനാൽ കടവ് നെടുങ്കുന്നം റോഡിന്റെ നവീകരണം തുടങ്ങി. പൊതുമരാമത്ത് മല്ലപ്പള്ളി സെക്ഷനിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ലെവൽസ് എടുക്കുന്ന ജോലികൾ ഫെബ്രുവരി 6ന് പൂർത്തികരിച്ച് ഉന്നത തലത്തിലുള്ള അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. പുതിയ കലുങ്ക് നിർമ്മാണത്തിനുള്ള പണികൾ പൂർത്തിയായി റോഡ് ലെവലിങ് പുരോഗമിക്കുന്നു. സ്ഥിരമായി വെള്ളക്കെട്ടുള്ള ആനിക്കാട്ടിലമ്മ ശിവപാർവതി ക്ഷേത്രത്തിന് സമീപത്ത് പുതിയ കലുങ്കിന്റെ നിർമ്മാണ പ്രവൃത്തികളാണ് ആദ്യം നടത്തിയത്. കാവനാൽ കടവ് പാലത്തിന് സമീപത്തു നിന്ന് നൂറോമ്മാവ് കവല വരെയുള്ള 2.5 കിലോമീറ്റർ ദൂരത്തിലാണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ആദ്യഘട്ട പ്രവൃത്തികൾ നടത്തുവാൻ തീരുമാനിച്ചിരുന്നത്.നിലവിലുള്ള റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങൾ ജിഎസ്ബി , ഡബ്ല്യു എം എം എന്നിവ ഉപയോഗിച്ച് ഉയർത്തി 5.50 മീറ്റർ വീതിയിലാണ് ടാറിങ് . വെള്ളമൊഴുകുന്നതിന് ആവശ്യമായ ഓടയും ഇതോടൊപ്പം നിർമ്മിക്കുവാനാണ് പദ്ധതി.ജനുവരി 18നാണ് അവസാന ടെൻഡർ ക്ഷണിച്ചത്.പുതിയ ജി എസ് ടി നിരക്ക് ഉൾപ്പെടുത്തി പുതുക്കിയ ഭരണാനുമതി പ്രകാരം 4.043 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്.