22-mv-govindan

കലഞ്ഞൂർ/ പെരുനാട് : രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നരേന്ദ്ര മോദിയുടെ സ്വരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. നരേന്ദ്ര മോദി എന്ത് പറയുന്നോ അത് തന്നെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും കേരളത്തിൽ വന്ന് പറയുന്നത്. കെജ്‌രിവാളിനെ എന്ത് കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നുചോദിച്ച കോൺഗ്രസ് അറസ്റ്റിന് ശേഷം പ്രതിഷേധം ഉയർത്തി. അത്തരത്തിൽ അപക്വമായ നിലപാടുകളാണ് കോൺഗ്രസ് ഇപ്പോഴും തുടരുന്നത്. അപക്വമായ അഭിപ്രായമാണ് രാഹുൽ ഗാന്ധിയും സഹോദരിയും മുഖ്യമന്ത്രിക്കെതിരെയും പറയുന്നത്. മുഖ്യമന്ത്രിയെ എന്തുകൊണ്ടു അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നത് എന്തിനാണ്. മുഖ്യമന്ത്രിക്കെതിരെ എന്ത് കേസാണ് ഉള്ളതെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു. എൽ.ഡി.എഫ് പത്തനംതിട്ട ലോക്‌സഭ സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്കിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർഥം കലഞ്ഞൂരിലും പെരുനാട്ടിലും ചേർന്ന പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദൻ.
ഒരു നിലപാടും നയവുമില്ലാത്ത സംഘടനയായി കോൺഗ്രസ് മാറി. രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാടില്ല. രാമക്ഷേത്ര വിഷയത്തിലും തുടക്കത്തിൽ മിണ്ടിയില്ല. സി.പി.എം നിലപാട് വ്യക്തമാക്കിയപ്പോഴാണ് കോൺഗ്രസും നിലപാട് പറഞ്ഞത്. വർഗീയതയ്ക്ക് എതിരെ ഉറച്ച നിലപാട് സ്വീകരിക്കാനും മൂല്യാധിഷ്ഠിത രാഷ്ട്രീയത്തെ പ്രതിനിധാനം ചെയ്യാനും കോൺഗ്രസിനാകുന്നില്ല. വ്യക്തതയോടെ രാഷ്ട്രീയ, സംഘടനാ നിലപാട് കൈക്കൊള്ളാൻ പറ്റുന്നില്ല. അശോക് ചൗഹാൻ ചെയ്തത് പോലെ കരഞ്ഞ് പിടിച്ച് ബി.ജെ.പിയിൽ ചേരുന്നവരല്ല സി.പി.എം, ഇടതുപക്ഷ പ്രവർത്തകർ. അങ്ങനെ നിലപാടെടുക്കാൻ രാഹുലിനും പ്രിയങ്കയ്ക്കും ആകില്ല.
ഹിന്ദുത്വ അജണ്ട കൈകാര്യം ചെയ്യുന്ന ബി.ജെ.പി നിലപാടിനെ എതിർക്കാൻ മതനിരപേക്ഷ ശക്തികൾ ആകെ ഇടതുപക്ഷത്തിന് വോട്ട് ചെയ്യും. ലോകത്തിന് തന്നെ മാതൃകയാകുന്ന വികസന, ക്ഷേമ പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കിയത്. കേരള സമൂഹത്തെ വിജ്ഞാന സമൂഹമായി മാറ്റി, വിജ്ഞാന സമ്പത്ത് വ്യവസ്ഥയിൽ എത്തിക്കുകയാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ഇന്ന് പാർലമെന്റിലേയ്ക്ക് മത്സരിക്കുന്ന പ്രഗത്ഭരിൽ ആരേക്കാളും മുന്നിലാണ് തോമസ് ഐസക്ക് എന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.