athi

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടക്കുന്ന അതിരാത്രം മൂന്നാം ദിവസം പൂർത്തിയാക്കി. ഇന്നലെ രാവിലെ യാഗാചാര്യൻ ഡോക്ടർ ഗണേഷ് ജോഗ്ലേക്കറിന്റെ നേതൃത്വത്തിൽ അതിരാത്ര മഹായാഗസങ്കൽപം നടന്നു. സ്വസ്തിവാചദ, ശ്രദ്ധാഹ്വാനം ആഹുതി എന്നീ ചടങ്ങുകൾ നടത്തി. തുടർന്ന് ഋത്വിക്കുകളെ വരവേൽക്കുന്ന ഋത്വിക് വരണ ചടങ്ങുകൾ നടന്നു. അതിനുശേഷം മധുപർക്ക പൂജ നടത്തി ഋത്വിക്കുകളും പരികർമികളും യാഗശാലയിലേക്കു പ്രവേശിച്ചു. തുടർന്ന് കുശ്മാണ്ഡ ഹോമം, അപസുദീക്ഷ, ദീഷണീയേഷ്ടി, ദണ്ഡ ദീക്ഷ, മന്ത്ര ദീക്ഷ എന്നീ കർമങ്ങൾ നടത്തി ദീക്ഷാ ദാനത്തോടെ മൂന്നാം ദിവസത്തെ ചടങ്ങുകൾ പൂർത്തിയാക്കി.

ഇന്ന് രാവിലെ പ്രായാണീയേഷ്ടി യോടെ ആരംഭിക്കുന്ന യാഗം സോമക്രയ, സോമ പരിവാഹന, ആദിത്യേഷ്ടി, താനുനപ്ത്ര ചടങ്ങുകൾക്ക് ശേഷം സമ്പൂർണ സോമയാഗത്തിലേക്കു കടക്കും. തുടർന്ന് പ്രവർഗ്യോപാസത് നടത്തി സുബ്രമണ്യആഹ്വാനം ചെയ്ത് വേദി പരിഗ്രഹം നടത്തുന്ന വേദി പൂജ നടക്കും. ഈ പൂജ വഴിപാടായി നടത്തുന്ന ഭക്തരെ ശുദ്ധി ക്രിയകൾക്കു ശേഷം യാഗ വേദിയിലിരുത്തി പൂജാദികളിൽ പങ്കെടുപ്പിക്കും. തുടർന്ന് ചിതി ചയനങ്ങൾ ആരംഭിക്കും. വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ പി ശശികലയുടെ പ്രഭാഷണവും 8 .30 മുതൽ കുമാരി ഗംഗ ശശിധരൻ നയിക്കുന്ന വയലിൽ സംഗീതവും നടക്കും.

23, 24, 25, 26, 27 തീയതികളിൽ സോമ പൂജയാണ് നടക്കുന്നത്. സോമപൂജകളിൽ വഴിപാടായി ഭക്തർക്ക് പങ്കെടുക്കാം. അഭിവൃദ്ധി, മനസ്ഥിരത, ഐശ്വര്യം എന്നിവ ലഭിക്കുന്നതിന് വേണ്ടിയാണ് ഭക്തർ സോമപൂജ ചെയ്യുന്നത്. ഇത് കുടുംബ പൂജയായും വ്യക്തി പൂജയായും ചെയ്യുന്നു. ഇതിനു പുറമെ യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെയും ഭക്തർക്ക് പൂജകൾ ചെയ്യാം.