ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്ത് ഏറ്റെടുത്ത് പുനരുദ്ധരിച്ച പഴയ വരട്ടാറിൽ (മുളംതോട്)വീണ്ടും കൈയേറ്റം ആരംഭിച്ചു. ഇവിടെ സ്വകാര്യ വ്യക്തി തോടിന് കുറുകെ വഴിനിർമ്മിക്കാനുളള ശ്രമമാണ് വീണ്ടും നടത്തിയിരിക്കുന്നത്. മുൻപ് പല തവണ റവന്യു ഉദ്യോഗസ്ഥർ സ്റ്റോപ് മെമ്മോ കൊടുത്ത സ്ഥലത്താണ് വീണ്ടും മണ്ണടി ആരംഭിച്ചത്. മുൻ വർഷങ്ങളിൽ അടിച്ചമണ്ണ് ഇപ്പോഴും നീക്കം ചെയ്യാതെ കിടക്കുകയാണ്. 2008ലെ നെൽവയൽ നീർത്തട സംരക്ഷണ നിയമങ്ങൾ കാറ്റിൽ പറത്തിയാണ് സ്വകാര്യ വ്യക്തിയുടെ കൈയേറ്റം. 72 ചതുരശ്ര മീറ്റർ വ്യാപ്തിയിലാണ് മണ്ണടിച്ചത്.നദിയുടെ വ്യാപ്തി കുറച്ച് കുഴൽ ഇട്ട് കലുങ്ക് നിർമ്മിച്ച ശേഷം ബാക്കി നദീപുറം പോക്ക് മണ്ണടിച്ച് നികത്തി വഴിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഇറിഗേഷൻ വകുപ്പിന്റെ അനുമതി വാങ്ങിയെന്ന് ഇയാൾ പറയുന്നുണ്ടെങ്കിലും വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ ഇത്തരത്തിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങൾക്കും അനുമതി നൽകിയിട്ടില്ലന്നാണ് മറുപടി ലഭിച്ചത്. ചെങ്ങന്നൂർ ആർ.ഡി.ഒ നിർമ്മൽകുമാർ.ജിയുടെ നിർദ്ദേശത്തെത്തുടർന്ന് തിരുവൻവണ്ടൂർവില്ലേജ് ഓഫീസർ ടി.ആർ റാണിസ്ഥലം സന്ദർശിച്ച് മണ്ണടി നിറുത്തി വയ്ക്കാൻ ആവശ്യപെട്ടെങ്കിലും ഉച്ചയ്ക്ക് ശേഷവും ജെ.സി.ബി ഉപയോഗിച്ച് നിരത്തിയതായും ഉദ്യോഗസ്ഥ പറഞ്ഞു. തുടർന്ന് കൈയേറ്റക്കാരന് സ്റ്റോപ്പ് മെമ്മോ നൽകി. 2017ലാണ് റവന്യു വകുപ്പ് കളക്ടറുടെ നിർദ്ദേശപ്രകാരം തോട്ടിലെ കൈയേറ്റങ്ങൾ അളന്ന് തിട്ടപ്പെടുത്തിയത് . 28ഓളം കൈയേറ്റങ്ങൾ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ച് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന്പഞ്ചായത്തിന്റെ നേതൃത്വത്തിൽ തോട് നവീകരിച്ചെങ്കിലും 40ശതമാനം തടസങ്ങൾ ഇനിയും നീക്കംചെയ്യേണ്ടതായി ഉണ്ട്. ഇതിനിടയിലാണ് തോട്ടിൽ വീണ്ടും മണ്ണ് വീഴുന്നത്.