crime-
ആകാശ്

റാന്നി: റാന്നി ഗവ.ആശുപത്രിയിൽ നിന്ന് വരികയാണെന്ന് പരിചയപ്പെടുത്തി കഴിഞ്ഞ ദിവസം വൃദ്ധയെ കുത്തിവയ്ക്കാൻ യുവാവിനെ പ്രേരിപ്പിച്ചത് വിചിത്രമായ ആഗ്രഹം. കേസിൽ പിടിയിലായ വലഞ്ചുഴി സ്വദേശി ആകാശ് (28)​നെ റിമാൻഡ് ചെയ്തു. ഇയാൾക്ക് മാനസീക വിഭ്രാന്തിയുള്ളതായി സംശയിക്കുന്നു. റാന്നി വലിയകലുങ്ക് ചരിവുകാലായിൽ ചിന്നമ്മ ജോയി (66)യെയാണ് കൊവിഡ് പ്രതിരോധത്തിനാണെന്ന് പറഞ്ഞ് ഇയാൾ വീട്ടിലെത്തി കുത്തിവച്ചത്. തിങ്കളാഴ്ച രാവിലെ 10 ന് സ്കൂട്ടറിലാണ് ഇയാൾ എത്തിയത്. കടമ്മനിട്ട സ്വദേശിയെന്നാണ് പറഞ്ഞത്. നടുവിന് ഇരുവശത്തും കുത്തിവച്ചു. തീയിലിട്ട് നശിപ്പിച്ച് കളയാൻ സിറിഞ്ച് ചിന്നമ്മയെ ഏൽപ്പിച്ച് മടങ്ങി. കൊവിഡ് വാക്സിൻ എടുത്തപ്പോൾ മുതൽ മറ്റൊരാൾക്കും അതേ രീതിയിൽ കുത്തിവയ്പ് നൽകണമെന്ന് ആകാശ് ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. വിചിത്രമായ ആഗ്രഹമാണ് വ്യാജ കുത്തിവയ്പിന് പ്രേരിപ്പിച്ചത്. പത്തനംതിട്ടയിലെ ഒരു കടയിൽ ജീവനക്കാരനാണ് ഇയാൾ. കട ഉടമയുടെ സ്കൂട്ടറിൽ സംഭവദിവസം റാന്നിക്ക് പോകുമ്പോൾ റോഡരികിൽ നിന്ന വൃദ്ധയെ കണ്ടു. . ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തിയാണെന്ന് മനസിലായി. തുടർന്ന് സിറിഞ്ച് വാങ്ങി തിരിച്ചെത്തി കുത്തിവയ്ക്കുകയായിരുന്നു. സിറിഞ്ചിൽ മരുന്നില്ലായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയത്.