x-l
ഇടത്തറ ജംഗ്ഷൻ കുതിരപ്പന്തി റോഡ് കുറുങ്ങപ്പള്ളി മൂന്നാം കുറ്റി ജംഗ്ഷനിൽ ഗതാഗതം തടസ്സപ്പെട്ട നിലയിൽ

തഴവ: കുലശേഖരപുരം, കുറുങ്ങപ്പള്ളി , മൂന്നുകുറ്റി ജംഗ്ഷനിൽ റെയിൽവേ ഗേറ്റ് വേണം. പതിറ്റാണ്ടുകളായി ഗ്രാമവാസികൾ ഇവിടെ സിഗ്നലുകളോ , മുന്നറിയിപ്പുകളോ ഇല്ലാതെ റെയിൽവേ ട്രാക്ക് അപകടകരമായ രീതിയിൽ മുറിച്ചു കടക്കുകയാണ്. റെയിൽവേ വികസനത്തിന്റെ ഭാഗമായി പാത ഇരട്ടിപ്പിച്ചതോടെ ഇതുവഴി ഇപ്പോൾ കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. ആറ് മാസം മുൻപ് ഇവിടെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിൽ കുറുങ്ങപ്പള്ളി അംബികാ ഭവനിൽ അംബുജാക്ഷി എന്ന തൊഴിലുറപ്പ് തൊഴിലാളി ട്രെയിൻ തട്ടി മരിച്ചിരുന്നു. സമീപപ്രദേശങ്ങളിലെ ഭൂരിഭാഗം ചെറിയ റോഡുകളിലും റെയിൽവേ ഗേറ്റ് സ്ഥാപിച്ച് റോഡുകൾ വാഹന സഞ്ചാരത്തിന് അനുയോജ്യമാക്കി തീർത്തെങ്കിലും ഈ റോഡിന്റെ കാര്യത്തിൽ ഗുരുതരമായ അനാസ്ഥ തുടരുകയാണ്.

സമഗ്ര വികസനത്തിന്

കുലശേഖരപുരം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയെയും ഓച്ചിറ ചങ്ങൻകുളങ്ങര പ്രദേശങ്ങളെയും തഴവ കുതിരപ്പന്തിയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നാണ് ഇടത്തറ ജംഗ്ഷൻ- കുതിരപ്പന്തി റോഡ്. വിവിധ സ്ഥാപനങ്ങളും സ്ഥലങ്ങളുമായി കുലശേഖരപുരം, ഓച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ റോഡ് ഇപ്പോൾ മൂന്നു കുറ്റി ജംഗ്ഷനിൽ ഗതാഗതം അവസാനിക്കുന്ന അവസ്ഥയിലാണ്. കുലശേഖരപുരം ,കുറുങ്ങപ്പള്ളി ,ഓച്ചിറ ,ചങ്ങൻകുളങ്ങര എന്നീ മേഖലകളുടെ സമഗ്ര വികസനത്തിന് ഈ റോഡ് ഗതാഗത യോഗ്യമാക്കേണ്ടത് അത്യാവശ്യമായി തീർന്നിരിക്കുകയാണ്.

അപകട ഭീഷണി

കോളഭാഗത്ത് ജംഗ്ഷൻ അങ്കണവാടിയിൽ നിലവിലുള്ള കുട്ടികളിൽ 60 ശതമാനവും റെയിൽവേ ട്രാക്കിന് കിഴക്കുവശത്തു നിന്നാണ് വന്നുകൊണ്ടിരിക്കുന്നത്. കുട്ടികളെ എടുത്തുകൊണ്ട് രണ്ട് ട്രാക്ക് മുറിച്ച് കടക്കേണ്ടിവരുന്നത് ഏറെ ശ്രമകരവും അത്രതന്നെ അപകടകരവുമായ ജോലിയാണ്. കൂടാതെ കുറുങ്ങപ്പള്ളികുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള രോഗികളും റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് കാൽനടയായി വേണം സഞ്ചരിക്കാൻ.

ഉൾനാടൻ പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന് വഴിമുടക്കുന്ന സമീപനമാണ് ഇവിടെ റേയിൽവേ തുടരുന്നത്. റോഡ് ഗതാഗതയോഗ്യമാക്കുവാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനകീയ പ്രക്ഷോപങ്ങൾക്ക് നേതൃത്വം നൽകും .

രാജിഗോപൻ

ഗ്രാമ പഞ്ചായത്ത് അംഗം

കുറുങ്ങപ്പള്ളി

തഴവ, കുലശേഖരപുരം മേഖലകളിൽ തഴപ്പായ് വ്യവസായം സജീവമായിരുന്ന കാലത്ത് പോലും നിരവധി ഗ്രാമവാസികൾ ആശ്രയിച്ചിരുന്ന റോഡിന് റെയിൽവേ നാളിത് വരെ പരിഗണന നൽകാതിരുന്ന നടപടി പ്രതിഷേധാർഹമാണ്. ആലപ്പുഴയിലെ പാർലമെന്റ് സ്ഥാനാർത്ഥികൾ വിഷയം ഗൗരവമായി പരിഗണിക്കണം.

നെടുംതറയിൽ രാജു

ഗുരുവായൂർ ദേവസ്വം ബോർഡ് മുൻ അംഗം