മൺറോത്തുരുത്ത്: കിഫ്ബി ഫണ്ടിൽ നിന്നുള്ള 32 കോടി കരാർത്തുകയിൽ അഞ്ചു വർഷം മുമ്പ് നിർമ്മാണം ആരംഭിച്ച കുണ്ടറ- മൺറോത്തുരുത്ത് റോഡ് പാതിവഴിയിൽ ഇഴയുന്നു.
ആദ്യ കരാറുകാരൻ പൊട്ടിമുക്ക് മുതൽ രണ്ട് റോഡ് വരെയും ചിറ്റുമല മുതൽ പേഴുംതുരുത്ത് വരെയും ഒന്നാം ഘട്ട ടാറിംഗ് നടത്തിയ ശേഷം പണി ഉപേക്ഷിച്ചു. പീന്നീട് റീ ടെണ്ടറിലൂടെ കരാർ ഏറ്റെടുത്തയാൾ വീണ്ടും പാതിവഴിയിൽ നിർമ്മാണം നിറുത്തി. പൊട്ടിമുക്ക് മുതൽ പള്ളിമുക്ക് വരെ റോഡിന്റെ പകുതി വീതിയിൽ ഒന്നാം ഘട്ട ടാറിംഗ് നടത്തിയിട്ടുണ്ട്. മൺറോത്തുരുത്ത് ഭാഗത്ത് പട്ടംതുരുത്തിൽ കലുങ്ക് പുനർ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും പാർശ്വഭിത്തി കെട്ടി മണ്ണ് നിറയ്ക്കാത്തതിനാൽ പേഴുംതുരുത്തിലേക്കുള്ള ഗതാഗതം നിലച്ചു. ടൂറിസം തോടും അടഞ്ഞുകിടക്കുകയാണ്. ഇത് പൂർത്തീകരിക്കാതെ റോഡിലൂടെയും തോട്ടിലൂടെയുമുള്ള ഗതാഗതം തടസപ്പെടുത്തി സാൻജോസ് ഫാം കലുങ്കും പൊളിച്ചിട്ടു. കാനറാ ബാങ്ക്- കരൂത്തറക്കടവ്- റെയിൽവേ സ്റ്റേഷൻ- പട്ടംതുരുത്ത് റോഡും ഗതാഗത സാദ്ധ്യമല്ലാത്ത നിലയിൽ തകർന്നു കിടക്കുകയാണ്. ഏറെ സാഹസപ്പെട്ടാണ് മൺറോത്തുരുത്തിലേക്കുള്ള ബസുകൾ സർവ്വീസ് നടത്തുന്നത്.
മൺറോത്തുരുത്തിലെ ടൂറിസത്തെക്കൂടി അവതാളത്തിലാക്കിയിരിക്കുകയാണ് റോഡിന്റെ അവസ്ഥ. തുരുത്തിലേക്കുള്ള മറ്റൊരു റോഡ് മാർഗ്ഗമായ പെരുമൺ പാലം നിർമ്മാണവും എന്ന് തീരുമെന്ന് ഉറപ്പില്ല.