ആലപ്പുഴ : ആവേശത്തിരയിളക്കി ആലപ്പുഴയിൽ ഇടത്,വലതുമുന്നണി സ്ഥാനാർത്ഥികളും മാവേലിക്കരയിൽ യു.ഡി.എഫ് , എൻ.ഡി.എ സ്ഥാനാർത്ഥികളും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലും എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫും കളക്ടർക്ക് മുന്നിലെത്തി നാമനിർദേശപത്രിക നൽകി. കെ.സി.വേണുഗോപാലാണ് ആദ്യം പത്രികസമർപ്പിച്ചത്.
കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല, കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയംഗം അഡ്വ. എം.ലിജു, മുസ്ലിംലീഗ് ജില്ലപ്രസിഡന്റ് എ.എം.നസീർ, മുൻ എം.പി ഡോ. കെ.എസ് മനോജ്, കെ.സി ജോസഫ്, ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ്, എ.ഐ.സി.സി ജനറൽസെക്രട്ടറി ദീപദാസ് മുൻഷി, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ. ഷുക്കൂർ, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ഷാനിമോൾ ഉസ്മാൻ, ജെബി മേത്തർ എം.പി, യു.ഡി.എഫ് ജില്ല കൺവീനർ അഡ്വ. ബി.രാജശേഖരൻ എന്നിവരും ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക നൽകിയത് രാജസ്ഥാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശി അസ്ബാഖിന്റെ ഉമ്മ സുബൈദയാണ്.
തൊട്ടുപിന്നാലെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയത്. വരണാധികാരിയായ കലക്ടർ അലക്സ് വർഗീസ് മുമ്പാകെ മൂന്ന് സെറ്റ് പത്രികയാണ് സമർപ്പിച്ചത്. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, മുൻമന്ത്രി ജി.സുധാകരൻ, സി.പി.എം ജില്ല സെക്രട്ടറി ആർ.നാസർ, സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ.ആഞ്ചലോസ് എന്നിവർ ഒപ്പമുണ്ടായിരുന്നു. മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരനാണ് ആരിഫിന് കെട്ടിവയ്ക്കാനുള്ള പണം നൽകിയത്.
സി.പി.എം കേന്ദ്രകമ്മിറ്റിയംഗം സി.എസ്.സുജാത, മന്ത്രി സജി ചെറിയാൻ, സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു, എം.എൽ.എമാരായ പി.പി.ചിത്തരഞ്ജൻ, എച്ച്.സലാം, യു.പ്രതിഭ, ദലീമ ജോജാ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വേരി, വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.കഴിഞ്ഞ ദിവസം എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പിയിലെ ശോഭാസുരേന്ദ്രൻ പത്രിക സമർപ്പിച്ചിരുന്നു.
മാവേലിക്കരയിൽ യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് വരണാധികാരിയായ ചെങ്ങന്നൂർ ആർ.ഡി.ഒ ജി.നിർമ്മൽ കുമാർ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാലയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.