കൊല്ലം: ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതി പരിഹാരത്തിനായി ആവിഷ്‌കരിച്ച സി-വിജിൽ ആപ്പിൽ പരാതി പ്രവാഹം. സി-വിജിലിൽ ഇതുവരെ ലഭിച്ചത് 6939 പരാതികളാണ്. ഇതിൽ 6756 പരാതികളും പരിഹരിച്ചു. 173 പരാതികളിൽ കഴമ്പില്ലെന്ന് കണ്ടെത്തി. പത്ത് പരാതികളിന്മേൽ അന്വേഷണം നടത്തിവരികയാണ്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നാണ് ഏറ്റവും അധികം പരാതികൾ (1009) ലഭിച്ചിരിക്കുന്നത്.
പരാതികൾ നൽകി 100 മിനിറ്റിനുള്ളിൽ നടപടിയെന്നതാണ് സി-വിജിൽ ആപ്പിന്റെ പ്രത്യേകത. പരാതികൾ ലഭിക്കുന്ന ആദ്യമിനിട്ടുകളിൽ തന്നെ ഇതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിക്കും. ഇതിന്റെ വിവരങ്ങൾ പരാതി നൽകിയവർക്ക് ആപ്പിൽ തന്നെ അറിയാനാകും. അനധികൃതമായ പ്രചാരണസാമഗ്രികൾ പതിക്കൽ, പോസ്റ്ററുകൾ, ഫ്‌ളക്സുകൾ എന്നിവയ്ക്കെതിരെയുള്ള പരാതികളും തത്സമയം നൽകാം. ലഭിക്കുന്ന പരാതികൾ തത്സമയം പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തനസജ്ജമായ പ്രത്യേകസംഘവും പ്രവർത്തിക്കുന്നുണ്ട്. പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ്സ്റ്റോർ എന്നിവയിൽ നിന്നും സി-വിജൽ ആപ്പ് ഡൗൺലോഡ് ചെയ്യാനാകും.
ആപ്പിൽ പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതിയോടൊപ്പം ഇതിനാധാരമായ ചിത്രങ്ങൾ, വീഡിയോകൾ, ശബ്ദരേഖകൾ എന്നിവ സമർപ്പിക്കാമെന്നും അധികൃതർ അറിയിച്ചു. 'സി-വിജിൽ' ആപ്പ് വഴി അതിവേഗ പരാതിപരിഹാരമാണ് നടത്തുന്നതെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ എൻ.ദേവിദാസ് അറിയിച്ചു.