vasantha

കുന്നത്തൂർ: പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിന് സമീപം ശിവലാൽ ഭവനത്തിൽ (പണിക്കശേരിൽ തറയിൽ) ശിവൻ കുട്ടിയുടെ ഭാര്യ വസന്തയുടെ (56) മരണം നാടിന് നൊമ്പരമായി.

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ തിങ്കളാഴ്ച ഉച്ചയ്ക്ക് 2നാണ് മരിച്ചത്. 67 ദിവസമാണ് വസന്ത ആശുപത്രിയിൽ കഴിഞ്ഞത്. പരിക്കേറ്റ ഭർത്താവ് മത്സ്യത്തൊഴിലാളിയായ ശിവൻകുട്ടി ആഴ്ചകൾക്ക് മുമ്പ് അപകടനില തരണം ചെയ്തിരുന്നു. തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തനങ്ങളിൽ വസന്ത സജീവമായിരുന്നു. ആകസ്മിക വിയോഗം നാട്ടുകാർക്കും താങ്ങാനായില്ല. നൂറുകണക്കിനാളുകൾ സംസ്കാര ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ വൈകിട്ട് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ്, വാർഡ് മെമ്പർ മനാഫ് മൈനാഗപ്പള്ളി എന്നിവർ മേൽനോട്ടം വഹിച്ചു.

ഫെബ്രുവരി 2ന് പുലർച്ചെ 4 ഓടെയായിരുന്നു അപകടം. തലേ ദിവസം വൈകിട്ട് ഗ്യാസ് ഏജൻസിക്കാർ എത്തിച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. വർക്ക് ഏരിയയിലായിരുന്നു സൂക്ഷിച്ചിരുന്നത്. പുലർച്ചെ ദമ്പതികൾ എഴുന്നേറ്റ് ലൈറ്റിട്ടപ്പോഴാണ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ വാതിൽ ചവിട്ടി പൊളിച്ചാണ് അകത്ത് കയറിയത്. പൊലീസും ഫയർഫോഴ്സും ചേർന്നാണ് ദമ്പതികളെ ആശുപത്രിയിൽ എത്തിച്ചത്.