അഞ്ചാലുംമൂട്: കടവൂർ ഡിവിഷനിലെ മുരിങ്ങമൂട്, ആണിക്കുളത്ത്ചിറ ഭാഗത്തെ 200ൽ അധികം കുടുംബങ്ങൾ വേനൽ കടുത്തതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നു. ആഴ്ചകളായി പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയാണ്.
കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി കടവൂരിലെ പമ്പ് ഹൗസിൽ നിന്ന് വെള്ളം എത്തിക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. നിലവിൽ ദൂരെസ്ഥലങ്ങളിൽ നിന്ന് കുടിവെള്ളം ശേഖരിച്ചാണ് വീട്ടുകാർ ഉപയോഗിക്കുന്നത്. ഈ വെള്ളം വീട്ടാവശ്യങ്ങൾക്കും ഭക്ഷണം പാകം ചെയ്യാൻ പോലും തികയാത്ത അവസ്ഥയാണ്. സമീപത്തെ പനമൂട്, കുപ്പണ എന്നിവിടങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. മുരിങ്ങമൂട്, ആണിക്കുളത്ത്ചിറ ഭാഗത്തുള്ള വീടുകളിലെ കിണറുകൾ ആഴ്ചകൾക്കു മുമ്പേ വറ്റിവരണ്ടു. അവശരായ രോഗികളും മറ്റുമുള്ള വീടുകളെയാണ് ജലക്ഷാമം ബാധിച്ചിരിക്കുന്നത്.
സ്വകാര്യ ടാങ്കറുകളിൽ പത്തിക്കുന്ന കുടിവെള്ളം ഉൾപ്പെടെ ആശ്രയിച്ചാണ് നിലവിൽ ഇവിടത്തെ കുടുംബങ്ങൾ ഓരോദിവസവും തള്ളിനീക്കുന്നത്. സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ഇവിടെ സ്വകാര്യ കമ്പനികളിൽ നിന്ന് കുടിവെള്ളം വിലയ്ക്ക് വാങ്ങുന്നത് കുടുംബ ബഡ്ജറ്റിനെ ബാധിക്കുന്നുണ്ട്. സ്വകാര്യ കുടിവെള്ളടാങ്കറുകളിൽനിന്ന് വാങ്ങുന്ന വെള്ളത്തിന്റെ ഗുണമേന്മയെക്കുറിച്ചും ആശങ്കയുണ്ട്. സ്വകാര്യ ടാങ്കറുകൾ വെള്ളം ശേഖരിക്കുന്നത് എവിടെ നിന്നാണെന്നോ പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റുകളോ ഒന്നുമുണ്ടാവില്ല.
വറ്റാത്ത ആശങ്ക
വേനൽക്കാലം ഇനിയും നീളുമെന്നതിനാൽ വല്ലാത്ത ആശങ്കയിലാണ് പ്രദേശവാസികൾ. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടിട്ടും യാതൊരു നടപടികളും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഉത്തരവാദപ്പെട്ടവർ ടാങ്കറിൽ കുടിവെള്ളം എത്തിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. എത്രയും വേഗം കുടിവെള്ള പ്രശ്‌നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം .