 നിരാശരായി മടങ്ങി സന്ദർശകർ

കൊല്ലം: നഗരത്തിരക്കുകളിൽനിന്ന് മാറി ഒന്നു വിശ്രമിക്കാനും സമയം ചെലവിടാനും ആശ്രാമം ക്രൈംബ്രാഞ്ച് ഓഫീസിന് സമീപം കോ‌ർപ്പറേഷന്റെ അധീനതയിലുള്ള സ്ത്രീ സൗഹൃദ പാർക്കിലെത്തുന്നവർക്ക് നിരാശയോടെ മടങ്ങേണ്ട അവസ്ഥ. പാർക്കിലെത്തുന്നവർക്ക് മുന്നിൽ പലപ്പോഴും ഗേറ്റ് അടഞ്ഞു കിടക്കുകയാണ്. 2019ൽ തുറന്നു കൊടുത്ത പാർക്കിന്റെ പ്രവർത്തനം ഇനിയും പൂർണതോതിൽ ആരംഭിച്ചിട്ടില്ലെന്നാണ് സന്ദർശകരുടെ പരാതി.

അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 1.17 കോടി ചെലവഴിച്ച് നിർമ്മിച്ച എ.തങ്ങൾ കുഞ്ഞ് മുസലിയാർ പാർക്കിന് പിന്നീട് സ്ത്രീ സൗഹൃദ പാർക്ക് എന്ന് കൂടി പേര് നൽകുകയായിരുന്നു. നിലവിൽ പാർക്കിന്റെ പലഭാഗത്തും കാട് കയറിയും പരിസരം കരിയില വീണും വൃത്തിഹീനമായി കിടക്കുകയാണ്. എന്നാൽ പാർക്കിലെ പുല്ല് ചെത്തി വൃത്തിയാക്കാനായാണ് ഗേറ്റ് അടച്ചിടുന്നതെന്നാണ് കോർപ്പറേഷൻ അധികൃതരുടെ വിശദീകരണം.

പേരിന് തുറന്നു പിന്നെയും അടഞ്ഞു

2019 സെപ്തംബർ 2ന് മുൻ മന്ത്രി എ.സി.മൊയ്തീനാണ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്. ഉദ്ഘാടന ശേഷം പേരിനുമാത്രം തുറന്നു നൽകിയ പാർക്ക് പിന്നെ പൂർണമായി അടഞ്ഞു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് പിന്നീട് തുറന്നെങ്കിലും പല കാരണങ്ങൾ പറഞ്ഞ് പലപ്പോഴും അടച്ചിടാറാണ് പതിവ്. വ്യവസായ പ്രമുഖനും വിദ്യാഭ്യാസം അടക്കമുള്ള രംഗങ്ങളിൽ തന്റേതായ സംഭാവന നൽകിയ എ.തങ്ങൾ കുഞ്ഞ് മുസലിയാരുടെ ഓർമ്മകളെ പോലും കളിയാക്കുന്ന രീതിയിലാണ് അധികൃതരുടെ സമീപനം എന്നാണ് നാട്ടുകാരുടെ പരാതി. പാർക്ക് പൂർണമായി പ്രവർത്തന സജ്ജമാക്കണമെന്നും വൃത്തിയായി സൂക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

പൂർണമായി അടച്ചിടാറില്ല. പുല്ല് ചെത്തുമ്പോഴും മറ്റുമാണ് പാർക്കിന്റെ ഗേറ്റ് അടച്ചിടുന്നത്.സെക്യൂരിറ്രി അടക്കമുള്ളവരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്

- കോർപ്പറേഷൻ അധികൃതർ