mm


കൊല്ലം: ചടയമംലം, പുനലൂർ മണ്ഡലങ്ങളുടെ ഹൃദയാഭിവാദ്യങ്ങൾ ഏറ്റുവാങ്ങി എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. മുകേഷ്. ഇന്നലെ രാവിലെ 9ന് ചടയമംഗലം മണ്ഡലത്തിലെ നിരപ്പിൽ നിന്നാണ് പ്രചരണ പരിപാടികൾ ആരംഭിച്ചത്. 10 മിനിറ്റ് നീണ്ട പ്രസംഗത്തിന് ശേഷം സ്വീകണങ്ങളേറ്റുവാങ്ങി അടുത്ത സ്വീകരണസ്ഥലമായ മഞ്ഞപ്പാറയിലേക്ക് നീങ്ങി​. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് സ്ഥാനാർത്ഥിയെ സ്വീകരിക്കാനെത്തിയത്. തുടർന്ന് കുണ്ടയം, വയ്യാനം, ചൂണ്ട, ഫിൽഗിരി ,കോട്ടുക്കൽ, നെടുപുറം, നെടുംപച്ച , തോട്ടുംമുക്ക് എന്നിവിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. തമിഴ് വംശജർ താമസിക്കുന്ന ആർ.പി.എൽ ബ്ലോക്കുകളിൽ ആവേശ്വോജ്ജ്വല സ്വീകരണമാണ് ലഭിച്ചത്.

തമിഴ് ആചാരപ്രകാരം ആരതി ഉഴിഞ്ഞാണ് മിക്ക കേന്ദ്രത്തിലും വരവേൽപ്പ് നൽകിയത്. ആർ.പി.എൽ ഏഴാം ബ്ലോക്ക്, ആർ.പി.എൽ മൂന്നാം ബ്ലോക്ക് ഇളവറാംകുഴി, ചന്ദനക്കാവ് ആർ.പി.എൽ, ആർ.പി.എൽ 2 ജെ, ആർ.പിഎൽ 2 എഫ്, മടത്തിക്കോണം, കടമാംകോട് എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്നലത്തെ പ്രചരണം അവസാനിച്ചത്. പി എസ് സുപാൽ എം.എൽ.എ, മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം. സലിം, സെക്രട്ടറി ജോർജ് മാത്യു, സി.പി.എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു.