കൊല്ലം: നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട യുവാക്കളെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. വടക്കേവിള പോളയത്തോട് വയലിൽ തോപ്പ് പുത്തൻ വീട്ടിൽ അരുൺദാസ്(32), തഴുത്തല പുതുച്ചിറ ലതവിലാസം വീട്ടിൽ കിച്ചു എന്ന ഹരികൃഷ്ണൻ (26) എന്നിവരാണ് കാപ്പാ നിയമപ്രകാരം

പിടിയിലായത്.

കൊല്ലം ഈസ്റ്റ്, വെസ്റ്റ്, കൊട്ടിയം എന്നീ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആറ് ക്രിമിനൽ കേസുകളിൽ പ്രതിയാണ് അരുൺദാസ്. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ കഴിഞ്ഞിരുന്ന ഇയാൾ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷവും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തുടർന്ന് വന്നതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും കരുതൽ തടങ്കലിലാക്കിയത്.

കൊലപാതകശ്രമം, നരഹത്യാശ്രമം, കൈയേറ്റം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട് വിചാരണ നേരിടുന്ന ഹരികൃഷ്ണൻ 2020 മുതൽ കൊട്ടിയം, കണ്ണനല്ലൂർ എന്നീ പൊലീസ് സ്‌റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊട്ടിയം പൊലീസ് ഇൻസ്‌പെക്ടർ വിപിന്റെ നേതൃത്വത്തിലാണ് ഹരികൃഷ്ണനെ അറസ്റ്റ് ചെയ്യ്തത്. ഇവരെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.