കൊല്ലം: എൽ.ഡി.എഫിന്റെ യുവജന സംഘടനകളുടെ തിരഞ്ഞെടുപ്പ് പ്രചാരണ ജാഥകളും പ്രകടനങ്ങളും നയിക്കുന്നത് നിരവധി ക്രമിനൽ കേസുകളിൽ പ്രതികളായവർ അടങ്ങിയ മാഫിയ സംഘങ്ങളാണെന്ന് ആർ.വൈ.എഫ് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൽ.ഡി.എഫിന്റെ പരാജയം ഉറപ്പായതോടെ ബോധപൂർവ്വം അക്രമണം അഴിച്ചുവിട്ട് തി​രെഞ്ഞടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണ് ഡി.വൈ.എഫ്.ഐ നേതാക്കൾ മാഫിയകളെ ഉപയോഗിച്ച് നടത്തുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു ചവറയിലെ അക്രമം. കൊറ്റൻകുളങ്ങരയിൽ സ്വകാര്യ ചാനൽ ചർച്ച വേദിയിലേക്ക് ഒരു പ്രകോപനവുമില്ലാതെ മാരക ആയുധങ്ങളുമായി റോഡ് ഷോയുടെ പേരിൽ ഇടിച്ചുകയറി ഡി.വൈ.എഫ്.ഐക്കാർ 4 ആർ.വൈ.എഫുകാരുടെ തലയടിച്ച് തകർക്കുകയായിരുന്നു. കുണ്ടറയിലും പ്രേമചന്ദ്രന്റെ പര്യടനത്തിനിടെ അക്രമത്തിനുള്ള ശ്രമം നടന്നിരുന്നു. ചട്ടപ്രകാരമുള്ള അനുവാദം വാങ്ങാതെയാണ് ചവറയിൽ എൽ.ഡി.വൈ.എഫ് ഡി.ജെ ഷോ നടത്തിയത്. തി​രഞ്ഞെടുപ്പ് സ്‌ക്വാഡും പൊലീസും നോക്കുകുത്തിയായി നിന്നെന്നും ആർ.വൈ.എഫ് നേതാക്കൾ ആരോപിച്ചു. സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ, സെക്രട്ടറി അഡ്വ:വിഷ്ണു മോഹൻ, പുലത്തറ നൗഷാദ്, ബ്രിജേഷ് ആനേപ്പിൽ, സുഭാഷ് എസ് കല്ലട എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.