 
പുനലൂർ: കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് തമിഴിനാട് അതിർത്തിയിലെ പുളിയറയിൽ വാഹന പരിശോധന കർശനമാക്കി. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് ഇറച്ചിക്കോഴിയെ കൊണ്ടുപോയി മടങ്ങി വരുന്ന വാഹനങ്ങളെയാണ് തമിഴ്നാട്ടിലെ ആരോഗ്യവകുപ്പ് പരിശോധനകൾക്ക് വിധേയമാക്കുന്നത്. ഡ്രൈവർമാർക്ക് രോഗപ്രതിരോധ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള ക്ലാസും ആരോഗ്യ പ്രവർത്തകർ നൽകുന്നുണ്ട്. ഇവിടെ നിന്ന് പോകുന്ന വാഹനങ്ങൾ ക്ലോറിനേഷൻ ചെയ്തിട്ടേ തമിഴ്നാട്ടിലേക്ക് കടത്തിവിടുന്നുള്ളൂ. എല്ലാ വാഹനങ്ങളുടെയും ടയറിലും ബോഡിയിലും പ്രതിരോധമരുന്ന് തളിക്കുന്നുണ്ട്.
വാഹനങ്ങളെ മടക്കി അയക്കുന്നു
തമിഴ്നാട്ടിൽ നിന്ന് ഇറച്ചികോഴികളെ ഇവിടെത്തിച്ച് തിരിച്ചുപോകുന്ന വാഹനത്തിൽ കാഷ്ടം അടക്കം ഇല്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് കടത്തിവിടുന്നത്. ഇവിടെ നിന്നും കോഴിത്തീറ്റ, വളത്തിനായി കോഴിയുടെ അടക്കം അവശിഷ്ടങ്ങൾ ഇവ കയറ്റിയ വാഹനങ്ങൾ എന്നിവ കടത്തിവിടുന്നില്ല. രണ്ട് ദിവസം മുമ്പ് ഇറച്ചിക്കോഴികളെ ഇറക്കിയ ശേഷം വന്ന രണ്ട് വാഹനങ്ങളെ പരിശോധന സംഘം മടക്കി അയച്ചിരുന്നു. ഒരു വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള ആറ് അംഗ ആരോഗ്യ പ്രവർത്തകരാണ് പുളിയറ വഴി കടന്ന് വരുന്ന വാഹങ്ങളിൽ പരിശോധന നടത്തുന്നത്. റോഡിൽ മരുന്ന് സ്പ്രേ ചെയ്ത ശേഷവും വാഹനങ്ങളെ കടത്തി വിടുന്നുണ്ട്.