കരുനാഗപ്പള്ളി: സമാധാനപരമായി നടക്കേണ്ടിയിരുന്ന കൊട്ടിക്കലാശത്തിനി​ടെ ബോധപൂർവ്വമായി ആക്രമണം അഴിച്ചുവിട്ട് കലാപം സൃഷ്ടിക്കാനുള്ള പരിശ്രമമാണ് നടന്നതെന്ന് എൽ.ഡി.എഫ് കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു. പൊലീസ് ഉദ്യോഗസ്ഥരുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ കക്ഷികൾക്ക് വിഭജിച്ചു നൽകിയ സ്ഥലങ്ങളിലാണ് പ്രവർത്തകർ അണി​നി​രന്നത്.

പൊലീസ് സ്റ്റേഷന് കിഴക്കുഭാഗത്തായി അണിനിരന്ന എൽ.ഡി.എഫ് പ്രവർത്തകരായ വനിതകളുടെ പ്രകടനത്തിനിടയിലേക്ക് അനധികൃതമായി കൂറ്റൻ ലോറിയിൽ തയ്യാറാക്കിയ ഡി.ജെ സിസ്റ്റവും ജനറേറ്റർ ക്യാബിനും ഉൾപ്പെടെ ഇടിച്ചു കയറ്റാൻ നടത്തിയ പരിശ്രമം ആണ് ആക്രമണ സംഭവങ്ങൾക്കിടയാക്കിയത്. കല്ലേറിൽ നിരവധി പ്രവർത്തകർക്കും പൊലീസുകാർക്കും പരി​ക്കേറ്റത്തോടെ സി.ആർ. മഹേഷ് എം.എൽ.എ തന്നെ ആക്രമിച്ചു എന്ന തരത്തിലുള്ള പ്രചരണം അഴിച്ചുവിട്ട് സഹപ്രവർത്തകരുമായി ആശുപത്രിയിലേക്ക് മാറുകയായിരുന്നു. എൽ.ഡി.എഫിന്റെ വൻ മുന്നേറ്റം കണ്ട് വിളറി പൂണ്ട് യു.ഡി.എഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ നാടകീയ സംഭവങ്ങളാണ് ഉണ്ടായതെന്നും എൽ.ഡി.എഫ് നേതാക്കൾ പറഞ്ഞു.