കൊല്ലം: കൊല്ലം ബാറിലെ അഭിഭാഷകനായ അയത്തിൽ കരുത്തൻവിള വീട്ടിൽ രാകേഷ് രാജനെ ഓഫീസ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത അന്വേഷിക്കാൻ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കൊല്ലം ബാർ അസോസിയേഷൻ നൽകിയ നിവേദനത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ.

കഴിഞ്ഞ 24ന് രാത്രിയാണ് സ്വന്തം വക്കീൽ ഓഫീസിലെ മുറിയിൽ മരിച്ച നിലയിൽ രാകേഷിനെ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം രാകേഷിന്റെ കുഞ്ഞിന്റെ ചരടുകെട്ട് ചടങ്ങായിരുന്നു. 24ന് വൈകിട്ട് ജൂവലറിയിൽ നിന്ന് രാകേഷ് കുഞ്ഞിനുള്ള സ്വർണ അരഞ്ഞാണം വാങ്ങിയിരുന്നു. എന്നാൽ രാകേഷിന്റെ പോക്കറ്റിൽ നിന്ന് കണ്ടെടുത്ത സ്വർണാഭരണം വാങ്ങിയ ചെറിയ പെട്ടിയിലും ഓഫീസിന് വെളിയിലെ സ്റ്റൂളിൽ കിടന്ന സ്വർണം പൊതിയുന്ന ചുവന്ന കടലാസിലും സ്വർണം ഉണ്ടായിരുന്നില്ല. ഇതാണ് ദുരൂഹത ഉയർത്തുന്നത്. മരിച്ച നിലയിൽ കണ്ടെത്തിയ ദിവസം വൈകിട്ട് 7.30ന് രാകേഷ് ഭാര്യയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഈ സമയം ഓഫീസിൽ ആരോ ഒപ്പമുള്ളതായി സൂചിപ്പിച്ചിരുന്നുവെന്നും ഭാര്യ പറയുന്നു.