അതിരപ്പിള്ളി: അധികൃതരുടെ അനാസ്ഥ മൂലം തുമ്പൂർമുഴി വിനോദ സഞ്ചാര കേന്ദ്രത്തിലെ ടൂറിസം വകുപ്പിന്റെ വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. വിനോദ സഞ്ചാര യാത്രയിൽ വൻ മുന്നേറ്റം നടത്തിയ തുമ്പൂർമുഴി ഡി.എം.സിയിലെ വാഹനങ്ങളാണ് സംരക്ഷണമില്ലാതെ നശിക്കുന്നത്. കൊവിഡിന് ശേഷം വിനോദ സഞ്ചാര മേഖലയിൽ വലിയ ഉണർവുണ്ടായിട്ടും അത് കാര്യക്ഷമമായി ഉപയോഗപ്പെടുത്താത്തത് മൂലമാണ് ഈ ദുരവസ്ഥ. ഡി.എം.സിയുടെ ഉടമസ്ഥതയിൽ മൂന്നു വാഹനങ്ങളുണ്ടെങ്കിലും അവ കാര്യമായ ഉപയോഗമില്ലാതെ കിടക്കുകയാണ്.
തുടർച്ചയായ പ്രളയങ്ങളും കോവിഡും പാക്കേജുകളെ സാരമായി ബാധിച്ചിരുന്നു. കൊവിഡിന് ശേഷം ടൂറിസം രംഗത്ത് വലിയ ഉണർവുണ്ടായിട്ടും തുമ്പൂർമുഴിയിലെ ടൂർ പാക്കേജുകൾ മന്ദഗതിയിൽ തന്നെ. 2018ലെ പ്രളയകാലത്ത് ഗാർഡൻ അടച്ചിടുമ്പോൾ ഏകദേശം 50 ലക്ഷം രൂപയോളം ടൂർ പാക്കേജിന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നു. പ്രളയകാലത്തും തുടർന്ന് കൊവിഡ് കാലത്തും ഗാർഡൻ അടച്ചിട്ടപ്പോൾ ഓഫീസ് ജീവനക്കാർക്കും ക്ലീനിംഗ് ജീവനക്കാർക്കും മുടക്കമില്ലാതെ ശമ്പളം നൽകിയത് ഈ തുക ഉപയോഗിച്ചാണ്.
കഴിഞ്ഞ ആറുമാസത്തിനിടയിൽ വിരലിൽ എണ്ണാവുന്ന പാക്കേജുകൾ മാത്രമാണ് നടത്താനായത്. വേനലവധി ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും ഒരു യാത്ര പോലും സംഘടിപ്പിക്കാനായില്ല. സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ പാക്കേജുകൾ ആസൂത്രണം ചെയ്യാനും നടപ്പാക്കാനും നിലവിലെ മാനേജ്‌മെന്റിന് കഴിയാത്തതാണ് വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കാൻ കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്തിന് തന്നെ മാതൃകയായ ടൂറിസം പാക്കേജ്
ടൂറിസം വകുപ്പിന് കീഴിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായ ടൂറിസം പാക്കേജുകളായിരുന്നു തുമ്പൂർമുഴിയിലേത്. 2015 ലാണ് ഡി.എം.സിയുടെ ചെയർമാൻ ബി.ഡി. ദേവസി മുൻകൈയെടുത്ത് തുമ്പൂർമുഴി ടൂർ പാക്കേജുകൾ ആരംഭിച്ചത്. ആദ്യം വാങ്ങിയ വാഹനം ഓടി കിട്ടിയ ലാഭ വിഹിതത്താൽ പിന്നീട് രണ്ടു വാഹനങ്ങൾ കൂടി വാങ്ങി. മലക്കപ്പാറ, വാൽപ്പാറ, നെല്ലിയാമ്പതി എന്നിവിടങ്ങളിലേക്ക് സംഘടിപ്പിച്ച യാത്രകൾ ജനപ്രിയവുമായി. ഇതുവഴി സ്ഥാപനത്തിന് വലിയ ലാഭവും പ്രദേശവാസികളായ ആറ് യുവാക്കൾക്ക് തൊഴിലും ലഭിച്ചു. 2017ൽ മൺസൂൺ ടൂറിസം പ്രമോഷൻ ചെയ്യുന്നതിന്റെ ഭാഗമായി ഷോളയാർ വന മേഖലയിലേക്ക് ആരംഭിച്ച മഴയാത്ര പാക്കേജ് മാത്രം രണ്ടുമാസംകൊണ്ട് ഏകദേശം നൂറിലധികം യാത്രകളും നടത്തി.