nellu

കുന്നംകുളം: കാലാവസ്ഥ വ്യതിയാനം മൂലം കരിഞ്ഞ് ഉണങ്ങി നെൽക്കൃഷി. തൃശൂർ, മലപ്പുറം ജില്ലാ അതിർത്തിയിലെ ഒതളൂർ ബണ്ട്, കടവല്ലൂർ പാടങ്ങളിലെ 500 ഏക്കറിലധികം നെൽകൃഷി വെള്ളമില്ലാതെ ഉണങ്ങി നശിക്കുകയാണ്. ഒരു ഏക്കർ കൃഷി ചെയ്യാൻ 40000 രൂപയോളം കർഷകർ ചിലവിടണം. കടമെടുത്തും പണയപ്പെടുത്തിയും നടത്തിയ കൃഷി നശിച്ചതോടെ വൻ ബാധ്യതയാണ് കർഷകർക്ക് സംഭവിച്ചിട്ടുള്ളത്. 2 കോടിയിലധികം രൂപയുടെ നാശനഷ്ട്ടമാണ് ഈ മേഖലയിൽ കർഷകർക്ക് ഉണ്ടായിട്ടുള്ളത്. തുലാം, വൃശ്ചികമാസങ്ങളിൽ പെയ്ത മഴ മൂലം കൃഷി ഒരു മാസം വൈകി നടത്തിയതാണ് കൃഷി നാശത്തിനിടയാക്കിയത്. വൃശ്ചികമാസത്തിൽ പോലും ബണ്ടിന്റെ ഉയരത്തിൽ വെള്ളം നിറഞ്ഞു നിൽക്കുന്ന അവസ്ഥയിലായിരുന്നു. പിന്നീട് ചെറിയ മോട്ടറുകൾ ഉപയോഗിച്ച് പമ്പ് ചെയ്താണ് കടവല്ലൂർ പാടശേഖരത്തിൽ കൃഷിയിറക്കിയത്. കടവല്ലൂർ പാടശേഖരത്തിൽ നിന്നും വെള്ളം പമ്പ് ചെയ്തതോടെ കൃഷി നടത്തുന്ന ഒതളൂർ ബണ്ട് ഭാഗത്ത് കൃഷി ഇറക്കാൻ കഴിയാതെയായി. പിന്നീട് വെള്ളം താഴ്ന്നതോടെയാണ് ഒരു മാസം വൈകി ഇവിടെ കൃഷി ഇറക്കാൻ സാധിച്ചത്. നൂറടി തോടിന് ആഴമില്ലാത്തതും കൃഷിയിടങ്ങളിലേക്ക് കൂടുതൽ വെള്ളം കയറാനും ഇടയാക്കി. നൂറടി തോട്ടിൽ നിന്നും പൊന്തയും മറ്റും നീക്കിയതല്ലാതെ ആഴംകൂട്ടാൻ അധികൃതർ തയ്യാറായില്ലെന്നാണ് കർഷകർ പറയുന്നത്. തുലാം ആദ്യവാരത്തിൽ ഈ മേഖലയിൽ കൃഷി ഇറക്കിയാൽ മാത്രമാണ് വേനലിനെ അതിജീവിച്ച് കൃഷി വിളവെടുപ്പ് സാധിക്കുകയുള്ളു. 40 വർഷമായി തരിശായി കിടന്നിരുന്ന കടവല്ലൂർ പാടത്ത് മൂന്ന് വർഷം മുമ്പാണ് കൃഷി ഇറക്കി തുടങ്ങിയത്. ഈ മൂന്ന് വർഷവും ഇവിടെ കൃഷി നഷ്ട്ടത്തിലായെന്നും കർഷകർ പറയുന്നു. തോടിന് ആഴം കൂട്ടിയും വെള്ളം പമ്പ് ചെയ്യാൻ വലിയ മോട്ടറുകളും പെട്ടിയും പറയും ഉപയോഗിക്കാൻ കഴിഞ്ഞാൽ തുലാം ആദ്യവാരത്തിൽ തന്നെ കൃഷിയിറക്കി നാശ നഷ്ട്ടമില്ലാതെ കൊയ്‌തെടുക്കാൻ കഴിയുമെന്നാണ് കർഷകർ പറയുന്നത്. എന്നാൽ ഉദ്യോഗസ്ഥർ കടമകൾ തീർക്കാനുള്ള പ്രവർത്തനം മാത്രമാണ് ഈ മേഖലയിൽ നടത്തുന്നതെന്നാണ് കർഷകരുടെ ആരോപണം.


500 ഏക്കറിലധികം നെൽകൃഷി നശിച്ചു
2 കോടിയിലധികം രൂപയുടെ നാശനഷ്ട്ടം
ഒരു ഏക്കർ കൃഷി ചെയ്യാൻ കർഷകർക്ക് 40000 രൂപ ചെലവ്