1
1

തൃശൂർ: കൊടുംചൂട് കണക്കിലെടുത്ത് തൃശൂർ പൂരത്തിനിടെ ആനകളുടെ പരിപാലനത്തിന് ഊന്നൽ നൽകാൻ 50 വെറ്ററിനറി ഡോക്ടർമാരുടെ പരിശോധന ഉറപ്പാക്കും. അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച വൊളന്റിയർമാരെ നിയോഗിക്കും. കർശന നിരീക്ഷണത്തിന് ഓരോ ആനയുടെയും സമീപത്തായി ഒരു വൊളന്റിയറുടെ സേവനമുണ്ടാകും. പൊതുജനങ്ങൾ ആനകൾക്ക് പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലുള്ള പ്രവൃത്തികൾ നടത്തരുത്. ഘടകപൂരങ്ങൾക്ക് അടക്കം പങ്കെടുക്കുന്ന ആനകളുടെയും പാപ്പാന്മാരുടെയും പട്ടിക തിരുവമ്പാടി, പാറമേക്കാവ് കമ്മിറ്റിക്കാർ പൊലീസ് സൂപ്രണ്ടിന് ഉടനെ ലഭ്യമാക്കണം. പൂരത്തിന് തലേദിവസം ഓരോ ദേവസ്വത്തിനും 25 വീതം 50 വെറ്ററിനറി ഡോക്ടർമാരുടെ രണ്ട് സംഘങ്ങൾ ആനകളുടെ ആരോഗ്യ പരിശോധന നടത്തി ഫിറ്റ്‌നസ് ഉറപ്പാക്കും. മറ്റ് രേഖകൾ ഫോറസ്റ്റ് ജീവനക്കാരുടെ നേതൃത്വത്തിലും പരിശോധിക്കും.

കൂളാക്കാൻ....

തണുപ്പ് നിലനിറുത്തുന്നതിന് നിലത്ത് ചാക്കിട്ട് ഇടയ്ക്കിടെ വെള്ളം നനയ്ക്കും.
മതിയായ വിശ്രമം, ഭക്ഷണം, വെള്ളം എന്നിവ ഉറപ്പാക്കും.
തണ്ണിമത്തൻ, കരിമ്പ് തുടങ്ങിയവ പഴങ്ങൾ ധാരാളം നൽകണം.
അടിയന്തര ചികിത്സ ആവശ്യമായി വന്നാൽ സൗകര്യവും ഒരുക്കും


ആൽക്കോമീറ്റർ ഉപയോഗിച്ച് കർശന പരിശോധന

ആന പാപ്പാന്മാർ, കമ്മിറ്റിക്കാർ, ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ ആൽക്കോമീറ്റർ ഉപയോഗിച്ച് കർശന പരിശോധന നടത്തും. തൃശൂർ പൂരത്തിലും മറ്റ് പ്രധാന പൂരങ്ങളിലും പങ്കെടുത്ത പരിചയം, മദകാലം, അനുസരണ, പാപ്പാന്മാരുടെ ലൈസൻസ് വിവരങ്ങൾ, പരിചയ സമ്പന്നത തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തും. എഴുന്നള്ളിപ്പ് ദിവസങ്ങളിൽ മയക്കുവെടി വിദഗ്ദ്ധരുടെ മൂന്ന് സ്‌ക്വാഡുകൾ ഷിഫ്‌റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കും.


സബ് വേ തുറക്കണമെന്ന് ആവശ്യം

തൃശൂർ പൂരം പ്രദർശനം രാത്രി 9 മണി വരെയായതിനാൽ പാറമേക്കാവിന് മുമ്പിലെ സബ് വേ രാത്രി 9.30 വരെ തുറന്നിടണമെന്ന് ആവശ്യമുയർന്നു. സബ് വേ അടച്ചാൽ അവിടെ റോഡ് മുറിച്ച് കടക്കാൻ വാഹന ബാഹുല്യം മൂലം വളരെ ബുദ്ധിമുട്ടാണ്. പൂരം പ്രദർശനം നടക്കുന്ന കാലയളവിൽ സബ്‌വേ കുടുതൽ സമയം തുറന്നിടുന്നതിന് ട്രാഫിക് പൊലീസും പൂരം പ്രദർശന കമ്മിറ്റിയും വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്നും ആവശ്യമുയരുന്നുണ്ട്.

തൃശൂർ പൂരത്തിൽ എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്ക് കൂടുതൽ ക്രമീകരണം ഉറപ്പാക്കും. ആനകളുടെ ആരോഗ്യ പരിശോധന ഉൾപ്പെടെ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.

വി.ആർ.കൃഷ്ണതേജ
ജില്ലാ കളക്ടർ.