mohanan

ചാലക്കുടി: പാരമ്പര്യ കർഷകനായ പെരിങ്ങാത്ര മോഹനൻ ചുരയ്ക്ക കുംഭം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. പഴയകാല ജീവിതത്തിന്റെ ബാക്കിപത്രമാണ് ചുരയ്ക്ക കൊണ്ട് ഉണ്ടാക്കുന്ന കുഭം അഥവാ കുടം. വർഷങ്ങൾക്ക് ശേഷം പ്രകൃതിദത്ത കുംഭം ഒരുക്കി വിത്തുകൾ സൂക്ഷിക്കുകയാണ് മോഹനന്റെ ലക്ഷ്യം.

ആറുമാസം മൂപ്പുള്ള പാൽചുരയ്ക്കയിലാണ് വിത്തുകുടം ഒരുക്കുന്നത്. വിളകളുടെ വിത്തുകൾ ചുരയ്ക്ക കുംഭത്തിൽ സൂക്ഷിച്ചാൽ കീടശല്യം തീരെയുണ്ടാകില്ലെന്ന് അരനൂറ്റാണ്ടുകാലം കൃഷി ചെയ്യുന്ന മോഹനൻ പറയുന്നു. രണ്ടിനം ചുരയ്ക്കയുണ്ട്, പാൽച്ചുരയ്ക്കയും കയ്പച്ചുരയ്ക്കയും. കയ്പച്ചുരയ്ക്ക ഭക്ഷിച്ചാൽ ചിലർക്ക് ഛർദ്ദി അനുഭവപ്പെടാറുണ്ടത്രെ. അതിനാൽ ഇവയെ മണ്ണിലിറക്കാൻ പലരും തയ്യാറുമല്ല.

ആറുമാസക്കാലമാണ് ചുരയ്ക്ക വള്ളിച്ചെടിയുടെ ആയുസ്. ഇളംപ്രായത്തിൽ തന്നെ വിളവെടുക്കും. കാലം തെറ്റിയാൽ ഇതിന്റെ ഉപയോഗം കുംഭം നിർമ്മിക്കുന്നതിന് മാത്രമാകും. നീണ്ട ഇടവേളയ്ക്ക് ശേഷം ചുരയ്ക്ക കൃഷി ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

ചുരയ്ക്ക കുംഭം

ആദ്യകാലത്ത് ചെത്തുതൊഴിലാളികൾ കള്ള് ചെത്തിയിറക്കിയിരുന്നതും ശേഖരിച്ച് വയ്ക്കുന്നതുമെല്ലാം മറ്റും ചുരയ്ക്ക കുംഭത്തിലായിരുന്നു. ചെടിയിൽ തന്നെ ആറുമാസത്തോളം നിറുത്തി നന്നായി മൂത്തശേഷം ചുരയ്ക്കയുടെ ഉൾവശത്തെ കാമ്പ് എടുത്ത് കളഞ്ഞാൽ നല്ല ഉറപ്പുള്ള കുടമായി തീരും, ഇതാണ് ചുരയ്ക്ക കുംഭം

ഔഷധപാത്രം

കാത്സ്യം, പൊട്ടാസ്യം എന്നിവ കൂടുതലുണ്ട്. രക്ത സമ്മർദ്ദം, ഷുഗർ എന്നിവ നിയന്ത്രിക്കാൻ ഉത്തമം. ഉദര രോഗങ്ങൾക്കും ഗുണകരം. കറിവച്ചും ജ്യൂസ് തയ്യാറാക്കിയും കഴിക്കാം. ഏഷ്യൻ രാജ്യങ്ങളിൽ കൃഷി ചെയ്യുന്നു. ഇന്ത്യയിൽ ആന്ധ്രയിലാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.