ചേർപ്പ് : കതിർമണ്ഡപത്തിൽ നിന്ന് ചേർപ്പ് ഗവ: സ്‌കൂളിൽ വോട്ട് ചെയ്യാനെത്തി വധു. മേള പ്രമാണി തിരുവുള്ളക്കാവ് പെരുവനത്ത് മാരാത്ത് പെരുവനം ശിവൻ മാരാരുടെയും ധന്യയുടെയും മകളായ അപർണയും വരൻ നെടുപുഴ പനമുക്ക് മലയത്ത് വേണുഗോപാലിന്റെയും ജയന്തിയുടെയും മകൻ ശരത്തുമാണ് വിവാഹ ശേഷം ഉച്ചയോടെ വോട്ട് ചെയ്യാനെത്തിയത്. ചേർപ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ 163 ാം പോളിംഗ് ബൂത്തിലായിരുന്നു അപർണയുടെ വോട്ട്. വരനായ ശരത്ത് നെടുപുഴ സ്‌കൂളിൽ രാവിലെ വോട്ട് ചെയ്തു. അപർണയുടെ പിതാവ് ശിവൻ മാരാരും ബന്ധുക്കളും, സുഹൃത്തുക്കളും ഇവർക്കൊപ്പം വോട്ടിംഗ് കേന്ദ്രത്തിലെത്തി. തിരുവുള്ളക്കാവ് ക്ഷേത്രത്തിലായിരുന്നു ഇരുവരുടെയും വിവാഹം.