boat-accident

ചിറയിൻകീഴ്: ശക്തമായ കടലാക്രമണം തുടരുന്നതിനിടെ മുതലപ്പൊഴി അഴിമുഖത്ത് വീണ്ടും മത്സ്യബന്ധന വള്ളങ്ങൾ മറിഞ്ഞു. അപകടത്തിൽ കോസ്റ്റൽ പൊലീസ് ബോട്ട് ജീവനക്കാരനുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു.

മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിവന്ന അഞ്ചുതെങ്ങ് സ്വദേശി ഔസേപ്പിന്റെ വള്ളം അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞാണ് ആദ്യ അപകടമുണ്ടായത്. അഞ്ചുതെങ്ങ് സ്വദേശികളായ ജിത്തു (24),അജി (27),അനീഷ് (29) എന്നിവർക്ക് പരിക്കേറ്റു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ രാവിലെ 6.45നായിരുന്നു സംഭവം.

വള്ളം കടലിലേക്ക് ഒഴുകിപ്പോയതോടെ കരയ്ക്കെത്തിക്കാൻ പോയ കോസ്റ്റൽ പൊലീസിന്റെ ബോട്ടും മറ്റൊരു വള്ളവുമാണ് അപകടത്തിൽപ്പെട്ടത്. കോസ്റ്റൽ പൊലീസ് ബോട്ട് അഴിമുഖം കടക്കവേ തിരയിൽപ്പെട്ട് ബോട്ട് ജീവനക്കാരൻ പ്രദീപിന് പരിക്കേൽക്കുകയായിരുന്നു. രക്ഷാപ്രവർത്തനത്തിന് ശേഷം തിരികെയെത്തിയ മറ്റൊരു മത്സ്യബന്ധന വള്ളം തിരയിൽപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ട് പുലിമുട്ടിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന ഔസേപ്പ് കടലിലേക്ക് തെറിച്ചുവിണ് തലയ്‌ക്ക് സാരമായി പരിക്കേറ്റു.