വിതുര: വിനോദസഞ്ചാരികളുടെ പറുദീസയായ പൊൻമുടിയിലും കടുത്തചൂട് അനുഭവപ്പെട്ടതിനെ തുടർന്ന് സഞ്ചാരികളും നട്ടം തിരിയുന്നു. ആദ്യമായാണ് ഇത്രയധികം ചൂട് പൊൻമുടിയിൽ അനുഭവപ്പെടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ചൂടിന്റെ കാഠിന്യമേറിയതോടെ പകൽ സമയങ്ങളിലും പുറത്തിറങ്ങാൻ കഴിയാതെയായി. ശക്തമായ ചൂട് പൊൻമുടിയുടെ മുഖച്ഛായയേയും മാറ്റി. അസഹ്യമായ ചൂട് മൂലം പൊൻമുടിയിലെത്തുന്ന സഞ്ചാരികൾ വളരെ പെട്ടെന്ന് തന്നെ പൊൻമുടി മലയിറങ്ങുന്ന അവസ്ഥയാണ് നിലവിൽ. കഴിഞ്ഞ വർഷം മാർച്ച് മാസത്തിൽ പൊൻമുടിയിൽ നല്ല തോതിൽ മഴപെയ്തിരുന്നു. കനത്ത മൂടൽമഞ്ഞ് വീഴ്ചയും ശക്തമായ തണുപ്പും കാറ്റുമുണ്ടായിരുന്നു. എന്നാൽ ഇക്കുറി സ്ഥിതി മറിച്ചാണ്. കൊടുംവെയിലിൽ പൊൻമുടി മേഖലയിലെ പുൽമേടുകൾ മുഴുവൻ ഇതിനകം കരിഞ്ഞുണങ്ങി. വനമേഖലകൾ മുഴുവൻ കരിഞ്ഞുണങ്ങിയതോടേ തീറ്റയും വെള്ളവും തേടി കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി ഭീതിയും, നാശവും വിതക്കുന്നുണ്ട്. കാട്ടാനയും കാട്ടുപോത്തും പന്നിയും പുലിയും വരെ പ്രദേശങ്ങളിൽ ഭീതിപരത്തി കൃഷിയിടങ്ങളിൽ കയറി കൃഷി നശിപ്പിക്കുന്നതും പതിവായിട്ടുണ്ട്. അധികാരികൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് തോട്ടമുടമകളും കർഷകരും.

 സഞ്ചാരികൾ കുറഞ്ഞു

മീനച്ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ പൊൻമുടിക്ക് പുറമെ വിതുര മേഖലയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികളുടെ എണ്ണം കുറഞ്ഞു തുടങ്ങി. കല്ലാർ, മീൻമുട്ടി വെള്ളച്ചാട്ടം, വാഴ്വാൻതോൽ വെള്ളച്ചാട്ടം, ചാത്തൻകോട്, ബോണക്കാട്, പേപ്പാറ, ചീറ്റിപ്പാറ തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിൽ ഇപ്പോൾ നാമമാത്രമായ സഞ്ചാരികളാണ് എത്തുന്നത്. ടൂറിസ്റ്റുകളുടെ എണ്ണം കുറഞ്ഞതിനാൽ വനംവകുപ്പിന് പാസ് ഇനത്തിൽ ലഭിച്ചുകൊണ്ടിരുന്ന വരുമാനവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കാലാവസ്ഥയിൽ മാറ്റം വരുന്നതോടെ വീണ്ടും പൊൻമുടിയിലേക്ക് സഞ്ചാരികൾ ഒഴുകിയെത്തുമെന്ന പ്രതിക്ഷയിലാണ് ടൂറിസം മേഖല.

 കുടിവെള്ള ക്ഷാമവും

കടുത്ത ചൂട് മൂലം പൊൻമുടി വനമേഖലയിലെ നീരുറവകളും നീർച്ചാലുകളും ഇതിനകം അപ്രത്യക്ഷമായി. കുടിവെള്ളക്ഷാമവും നേരിടുന്നുണ്ട്. സഞ്ചാരികൾ കൈയിൽ കുപ്പിവെള്ളം കരുതിയില്ലെങ്കിൽ വലയുന്ന അവസ്ഥയാണ്. മീനച്ചൂടിന്റെ കാഠിന്യത്താൽ കാട്ടുതീ പടരാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനപാലകർ അറിയിച്ചു. ചൂടേറിയതോടെ സഞ്ചാരികളുടെ വരവിലും ഗണ്യമായ കുറവുണ്ട്. എന്നാൽ അവധി ദിവസങ്ങളിൽ മാത്രം കൂടുതൽ പേരെത്തുന്നതും കാണാം.