കൊച്ചി: ഉയർന്നപലിശ വാഗ്ദാനംനൽകി നിക്ഷേപം സ്വീകരിച്ച് കബളിപ്പിച്ച പോപ്പുലർ ഫിനാൻസ് നിക്ഷേപകന് ഒൻപതുലക്ഷംരൂപയും 70,000രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതിച്ചെലവും നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതർക്കപരിഹാര കോടതി ഉത്തരവിട്ടു.
അങ്കമാലി വേങ്ങൂർ സ്വദേശി പി.വി. പ്രസാദ് സമർപ്പിച്ച പരാതിയിലാണ് പോപ്പുലർ ഫിനാൻസിന്റെ മാനേജിംഗ് പാർട്ണർമാരായ നാലുപേർക്കെതിരെ ഡി.ബി. ബിനു അദ്ധ്യക്ഷനും വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ കോടതി നടപടി സ്വീകരിച്ചത്.
12 ശതമാനം പലിശ നൽകാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ചാണ് അങ്കമാലി ബ്രാഞ്ചിൽ 2017 സെപ്തംബർ മുതൽ മൂന്നുതവണകളായി 9,00,000 രൂപ നിക്ഷേപിച്ചത്. കുറച്ച് കാലത്തേയ്ക്ക് കൃത്യമായി പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പലിശ ലഭിച്ചു. പിന്നീട് തുകയൊന്നും ലഭിച്ചില്ല. നിക്ഷേപം തിരിച്ചുവാങ്ങാൻ അങ്കമാലി ഓഫീസിൽ ചെന്നപ്പോൾ അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടർന്നാണ് കോടതിയെ സമീപിച്ചത്.
സാമ്പത്തികതട്ടിപ്പ് നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചാൽ മാത്രമേ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിയൂവെന്നും തട്ടിപ്പുകളിൽ കുടുങ്ങാതിരിക്കാൻ നിക്ഷേപകർക്ക് നിയമാവബോധം നൽകണമെന്നും ഉത്തരവിൽ പറയുന്നു.
അഡ്വ. കെ.എസ്. അരുൺദാസ് പരാതിക്കാരനുവേണ്ടി ഹാജരായി.